മുംബൈഅഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്ഥലമെടുപ്പിനെതിരെ ഗുജറാത്ത് കർഷകർ അഹ്മദാബാദ്: മുംബൈഅഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള സ്ഥലമെടുപ്പിനെതിരെ ഗുജറാത്തിലെ കർഷകർ രംഗത്ത്. ഇതുമൂലം പലയിടത്തും സർവേ നടത്താനായില്ല. കേന്ദ്ര നിയമമനുസരിച്ചായിരിക്കണം ഭൂമി ഏറ്റെടുക്കലെന്നാണ് ഗ്രാമീണരുടെ പ്രധാന ആവശ്യം. വൽസാദ് ജില്ലയിലെ വഘൽധരയിൽ സർവേ നടത്താനാകാതെ രണ്ടുതവണ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടിവന്നു. സർവേയെ കുറിച്ച് പ്രദേശവാസികൾക്ക് കൃത്യമായ വിവരം നൽകിയിട്ടില്ലെന്ന് ഇവിടത്തെ കർഷകനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പലയിടത്തും കർഷകർ സംഘടിതമായാണ് സർവേ തടയുന്നത്. ഏറെ ഫലഭൂയിഷ്ഠമായ, പഴവർഗങ്ങൾ വിളയുന്ന പ്രദേശമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നതെന്നും ആരോപണമുണ്ട്. ഇപ്പോഴത്തെ പാത മാറ്റി നേരത്തേ 'ചരക്കുനീക്ക ഇടനാഴി പദ്ധതി'ക്കായി ഏറ്റെടുത്ത ഭൂമി ഉപയോഗിക്കണമെന്നും ആവശ്യമുയർന്നു. ഗുജറാത്തിലെ എട്ടു ജില്ലകളിലാണ് കർഷകർ പ്രതിഷേധവുമായി രംഗത്തുള്ളത്. കർഷകർക്ക് അനുകൂലമായ പല വ്യവസ്ഥകളുമുള്ള കേന്ദ്ര നിയമത്തിൽ വെള്ളം ചേർത്താണ് 2016ലെ 'ഗുജറാത്ത് ഭൂമി ഏറ്റെടുക്കൽ നിയമം' തയാറാക്കിയതെന്ന് പദ്ധതിക്കെതിരെ മുൻനിരയിലുള്ള ഗുജറാത്ത് ഖേദത് സമാജ് നേതാവ് സാഗർ റബാരി പറഞ്ഞു. ഇൗ നിയമമാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. പുതിയ പദ്ധതി ലാഭകരമാകില്ലെന്നും റബാരി അഭിപ്രായപ്പെട്ടു. നിലവിൽ അഹ്മദാബാദിനെയും മുംബൈയെയും ബന്ധിപ്പിച്ച് 26 വിമാനങ്ങളും 69 ട്രെയിനുകളും 125 ആഡംബര ബസുകളും സർവിസ് നടത്തുന്നുണ്ട്. പദ്ധതിക്കായി 850 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് 5,000ത്തോളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്ന് റബാരി കൂട്ടിച്ചേർത്തു. 1.10 ലക്ഷം കോടി ചെലവ് വരുന്ന പദ്ധതി 2023ഒാടെ പൂർണമായും നടപ്പാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനായി ജപ്പാൻ 0.1 ശതമാനം പലിശ നിരക്കിൽ 88,000 കോടിയുടെ വായ്പ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.