supliment കർക്കടകപ്പേടിയകറ്റുന്ന തെയ്യക്കോലങ്ങൾ

രാഘവൻ കടന്നപ്പള്ളി സൂര്യപ്രകാശം കടന്നുവരാത്ത, കാക്ക കണ്ണു തുറക്കാത്ത കർക്കടകം ഭീതിയുടെയും വറുതിയുടെയും കാലമായിരുന്നു പണ്ട്. മനുഷ്യമനസ്സിനെ ബാധിക്കുന്ന ഭീതിയകറ്റിയിരുന്നത് വീട്ടുമുറ്റത്ത് അനുഗ്രഹം ചൊരിഞ്ഞെത്തുന്ന തെയ്യക്കോലങ്ങളായിരുന്നു. ഒപ്പം മഴയോടൊപ്പം വിരുന്നെത്തുന്ന രോഗങ്ങളെയകറ്റുമെന്ന വിശ്വാസവും കർക്കടക തെയ്യങ്ങൾക്ക് ഗ്രാമീണരുടെ മനസ്സിൽ ഇടം ലഭിക്കാൻ കാരണമായി. മഹാമാരികളെ ആട്ടിയകറ്റാൻ കർക്കടകം പതിനാറാം നാൾ മാടായി കാവിൽനിന്നാരംഭിച്ച് പരിസരങ്ങളിലെ വീടുകൾ കയറിയിറങ്ങുന്ന മാരി തെയ്യങ്ങൾ പ്രസിദ്ധമാണ്. ഈ തെയ്യങ്ങൾ വീട്ടിലെത്തിയാൽ ദുരിതം ഇല്ലാതാക്കി ഐശ്വര്യം പ്രദാനംചെയ്യുമെന്നാണ് വിശ്വാസം. മഹാമാരികളെ ആവാഹിച്ച് കടലിലൊഴുക്കുക എന്ന ദൗത്യമാണ് മാരി തെയ്യങ്ങൾ നിർവഹിക്കുന്നതെന്നാണ് വിശ്വാസം. കുരുത്തോലകൊണ്ടുള്ള ആടയാഭരണങ്ങളണിഞ്ഞ് ഉറഞ്ഞാടിവരുന്ന തെയ്യങ്ങൾ ഏറെ ആകർഷകമാണ്. വലിയ ചെണ്ടക്ക് പകരം തുടിയും ചേങ്ങിലയും മുഴക്കി നാടു വലംവെക്കുന്ന തെയ്യങ്ങൾ കെട്ടിയാടുന്നത് പുലയ സമുദായക്കാരാണ്. കർക്കടകത്തിൽ വീടുകൾ കയറിയിറങ്ങുന്ന കുട്ടി തെയ്യങ്ങളും കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗ്രാമീണ ജീവിതത്തി​െൻറ ഭാഗമായിരുന്നു ഒരുകാലത്ത്. കർക്കടകം, ചിങ്ങം മാസങ്ങളിലായി മൂന്നു തെയ്യങ്ങളാണ് പതിവ്. ഇതിൽ ആടിവേടനും കർക്കടകകോത്തിയുമാണ് കർക്കടക തെയ്യങ്ങൾ. വേടരൂപം ധരിച്ചെത്തുന്ന ശിവനാണ് ആടി വേടൻ എന്നാണ് സങ്കൽപം. മലയ സമുദായക്കാരിലെ ചെറിയ കുട്ടികളായിരിക്കും കോലധാരികൾ. മുതിർന്നവർ ചെണ്ടയുമായി കൂടെയുണ്ടാവും. മണി മുഴക്കി വില്ലണിഞ്ഞ് വീട്ടുമുറ്റത്ത് എത്തുന്ന വേടൻ പ്രത്യേക താളത്തിൽ നൃത്തം ചെയ്യുന്നു. ഈ സന്ദർഭത്തിൽ മഹേശ്വരൻ വേടരൂപം ധരിച്ചതി​െൻറ കഥ തോറ്റംപാട്ടായി മുതിർന്നവർ പാടും. നൃത്തം കഴിയുന്നതോടെ വീട്ടുകാർ ഗുരുസിയുഴിഞ്ഞ് മറിച്ച് വീട്ടിലെ േജ്യഷ്ഠ (ചേട്ട)യെ പുറത്താക്കി ഐശ്വര്യത്തെ കുടിയിരുത്തും. വണ്ണാൻ സമുദായമാണ് കർക്കടകകോത്തി തെയ്യം കെട്ടാറുള്ളത്. ഉച്ചാടനദേവത എന്നപോലെ തന്നെ ധനധാന്യസമൃദ്ധിക്കും കന്നുകാലി സമ്പത്തിനും കാരിണിയായ പാർവതിയാണത്രെ ഈ തെയ്യം. ശിവപാർവതിമാരുടെ സന്ദർശനത്തിനുശേഷം കടന്നുവരുന്ന ചിങ്ങമാസത്തിലെ തിരുവോണത്തിന് വീടുകളിലെത്തുന്ന തെയ്യമാണ് ഓണത്താർ. വണ്ണാൻ സമുദായം തന്നെയാണ് ഈ തെയ്യവും കെട്ടിയാടുന്നത്. കേരളം കാണാനെത്തുന്ന മഹാബലിയാണത്രെ ഓണത്താർ. മുറ്റത്തെ നൃത്തത്തിനൊപ്പം ചെറുവാദ്യത്തി​െൻറ താളത്തിൽ മഹാബലിയുടെ ചരിത്രം തോറ്റംപാട്ടു രൂപേണ പാടുക പതിവാണ്. കാലം മാറിയതോടെ ഈ തെയ്യങ്ങൾ ഗ്രാമങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിരലിലെണ്ണാവുന്ന അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് ഈ തെയ്യക്കോലങ്ങൾ ഗൃഹസന്ദർശനം നടത്തുന്നത്. പണ്ടുകാലത്ത് തെയ്യം കലാകാരന്മാരുടെ കുടുംബത്തിലെ പുതിയ തലമുറയുടെ കലയിലേക്കുള്ള തുടക്കമാണ് കുട്ടി തെയ്യങ്ങൾ. ഈ പ്രാഥമിക പാഠത്തിൽനിന്നാണ് ഒരു കലാകാരൻ പിറക്കുന്നത്. ഒപ്പം തെയ്യം കല ഉപജീവനമാക്കിയവരുടെ പഞ്ഞമാസങ്ങളിലെ പട്ടിണിയകറ്റാൻ കർക്കടക തെയ്യങ്ങൾ സഹായിക്കുമായിരുന്നു. അത്യുത്തര കേരളത്തിലെ തെയ്യക്കാവുകൾ ഇടവപ്പാതി കഴിഞ്ഞാൽ തുലാമാസത്തിലെ പത്താമുദയത്തിലാണ് സജീവമാകുക. അതുവരെ തെയ്യം കലാകാരന്മാരുടെ ജീവിതോപാധികളിലൊന്ന് കർക്കടക തെയ്യങ്ങളായിരുന്നു. അനുഷ്ഠാനവും കലയും സമന്വയിക്കുന്ന ഈ തെയ്യങ്ങൾ ഉത്തരകേരളത്തി​െൻറ സാംസ്കാരിക തനിമയുടെ അടയാളങ്ങൾ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.