അഗ്നിബാധ തുടർക്കഥ: മുംബൈ സെഷന്‍സ് കോടതിയിലും തീ മുംബൈ: അഗ്നിബാധയില്‍ വലഞ്ഞ് മുംബൈ നഗരം. തിങ്കളാഴ്ച മുംബൈ സെഷന്‍സ് കോടതിയിലും തീപിടിച്ചു. സംഭവം രാവിലെ ഏഴിനായതിനാല്‍ ദുരന്തം ഒഴിവായി. ദക്ഷിണ മുംബൈയിലെ കാലാ ഗോഡയിലുള്ള സെഷന്‍സ് കോടതി കെട്ടിടത്തിെൻറ മൂന്നാം നിലയിലായിരുന്നു തീപിടിത്തം. ഒരു മുറിയിലെ ഫര്‍ണിച്ചറുകള്‍ കത്തിനശിച്ചു. കോടതി രേഖകള്‍ നശിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തില്‍ വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ട്. വെല്‍ഡിങ്ങിനിടെയാണോ തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. മൂന്നു മണിക്കൂറിനകം തീയണച്ചു. കഴിഞ്ഞ 20 ദിവസത്തിനിടെ ആറാമത്തെ തീപിടിത്തമാണിത്. സാക്കിനാക്കയിലെ ഫര്‍സാന്‍ ബേക്കറിയില്‍ തീപിടിച്ച് 12 ജീവനക്കാര്‍ മരിച്ചതാണ് ആദ്യസംഭവം. തുടർന്ന് കമലാ മില്‍സ് കോമ്പൗണ്ടിലെ കെട്ടിടങ്ങളിലൊന്നില്‍ പബ്ബുകള്‍ക്ക് തീപിടിച്ച് 14 പേരാണ് മരിച്ചത്. മരോളിലെ കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് കുട്ടികളടക്കം കുടുംബത്തിലെ നാലു പേരുടെ ജീവന്‍ പൊലിഞ്ഞു. മുംബൈ സെൻട്രലിലെ ഗോണ്ടൗണിലായിരുന്നു പിന്നീട് തീപിടിത്തം. പിന്നാലെ, കഴിഞ്ഞ ഞായറാഴ്ച കാഞ്ചുര്‍മാര്‍ഗിലെ സിനിവിസ്ത സ്റ്റുഡിയോയിൽ തീപടര്‍ന്ന് ഓഡിയോ എൻജിനീയർ മരിച്ചു. കെട്ടിടങ്ങളില്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതും നഗരസഭ അത് പരിശോധിക്കാത്തതുമാണ് പ്രധാനകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.