വട്ടപ്പാട്ടിലെ ഷംസദ് ടച്ച്....

വട്ടപ്പാട്ടിലെ ഷംസദ് ടച്ച്.... തൃശൂർ: വട്ടപ്പാട്ടിൽ വേദികളിൽ ഷംസദ് എടരിക്കോട് എന്ന പേരിന് ഒരു പ്രത്യേക പകിട്ടുണ്ട്. വട്ടപ്പാട്ട് അധ്യാപകൻ എന്നതിലുപരി ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും പേരെടുത്തിട്ടുണ്ട് ഇദ്ദേഹം. സ്വന്തമായി രചിച്ച് ഈണമിട്ട പാട്ടുകളുമായാണ് ഓരോ തവണയും വേദികളിലെത്തുന്നത്. ഇന്ന് വേദികളിൽ മുഴങ്ങുന്ന വട്ടപ്പാട്ടുകളിൽ ഭൂരിഭാഗവും ഇദ്ദേഹം രചിച്ചതാണെന്നതാണ് പ്രത്യേകത. തൃശൂർ കലോത്സവത്തിൽ വേദിയിലെത്തിയ 80ശതമാനം വിദ്യാർഥികളും ആലപിച്ചതും ഷംസദി​െൻറ പാട്ടുകൾ തന്നെ. നാല് വർഷമായി സംസ്ഥാന കലോത്സവത്തിൽ ഷംസദി​െൻറ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചുവരികയാണ്. പാണക്കാട് ദാറുൽ ഉലൂം സ്കൂളിലെ വിദ്യാർഥികളുമായാണ് ഇക്കുറി ഇദ്ദേഹമെത്തിയത്. ചേരമാൻ പെരുമാൾ കേരളക്കരയിൽ നിന്നും രാജാധികാരം ഉപേക്ഷിച്ച് പായ്ക്കപ്പലിൽ മുഹമ്മദ് നബിയെ കാണാൻ പോയതും ഇസ്ലാമിലേക്ക് കടന്നുവന്നതും അടങ്ങുന്ന ചരിത്രമാണ് കുട്ടികൾ അവതരിപ്പിച്ചത്. വഴി നീളത്തിൽ തുടങ്ങി മുനാജാത്ത്, കവി, വിരുത്തം, പദം, കല്യാണം, ചായൽ, ചായൽ മുറുക്കം, മംഗള വർണന എന്നിങ്ങനെ പോക്കുവഴി നീളത്തിൽ അവസാനിക്കുന്ന വട്ടപ്പാട്ട് നിയമാവലിയിൽ തെല്ലും മാറ്റം വരുത്താത്ത കാർക്കശ്യം ഷംസദി​െൻറ പാട്ടിലും പരിശീലനത്തിലും പ്രകടമാണെന്ന് ആസ്വാദകരും സാക്ഷ്യപ്പെടുത്തുന്നു. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നിന്ന് രണ്ട് തവണ തനത് മാപ്പിളപ്പാട്ട് രചയിതാവിനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് ഇദ്ദേഹം. ഷഹർബാനാണ് ഭാര്യ. മുഹമ്മദ് ജഹാസ്, അഹമ്മദ് ഫറാസ് എന്നിവർ മക്കളാണ്. ഷംനാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.