17 മുസ്‌ലിം കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള നടപടി വേഗത്തിലാക്കണം -താലൂക്ക് വികസന സമിതി ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ നിന്നും കുടിയിറക്കപ്പെട്ട 17 മുസ്‌ലിം കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഭൂമിയുടെ പട്ടയം ലഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുകൊടുത്തിട്ടില്ലെന്ന് യോഗത്തില്‍ പ്രശ്‌നം ഉന്നയിച്ച ലീഗ് അംഗം ഇബ്രാഹീം മുണ്ടേരി പറഞ്ഞു. എടക്കാനത്ത് പട്ടയം അനുവദിച്ച ഭൂമി സ്വകാര്യ ഭൂമിയാണെന്ന് കാണിച്ച് കോടതിയില്‍ കേസ് നിലനിൽക്കുന്നതിനാലാണ് ഭൂമി അളന്നുനല്‍കാന്‍ കഴിയാത്തതെന്ന് തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗവ.പ്ലീഡറില്‍ നിന്നും മനസ്സിലാക്കി കേസ് വേഗത്തിലാക്കാനുള്ള നടപടി ബന്ധപ്പെട്ടവരില്‍നിന്നും ഉണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുമെങ്കില്‍ കുടുംബങ്ങള്‍ക്ക് യോജിച്ച മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്നും എം.എല്‍.എ പറഞ്ഞു. കുടുംബങ്ങള്‍ക്ക് പട്ടയ ഭൂമിയില്‍ വീടുവെക്കുന്നതിന് അനുവദിച്ച 3,00,000 രൂപയുടെ കാര്യത്തിലും നടപടിയുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയർ പരാതിപ്പെട്ടു. കൊട്ടിയൂർ, കേളകം മേഖലകളിൽ റീസർവേ നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ ഉണ്ടാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വെച്ച് നാലുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ച മൂന്നര ലക്ഷംരൂപ ചടങ്ങില്‍ വിതരണം ചെയ്തു. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍, ജില്ല പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പില്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്‍.ടി റോസമ്മ,ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡൻറുമാരായ തോമസ് വലിയതോട്ടി, ജി.എ. പ്രീത, വിവിധ കക്ഷിനേതാക്കളും വിവിധ വകുപ്പ് മേധാവികളും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.