കണ്ണൂർ: പ്ലാസ്റ്റിക് നിരോധനത്തിെൻറ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന അധികൃതർക്ക് ഇരട്ടത്താപ്പാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജില്ലയിൽ വ്യാപകമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുക്കുകയാണ്. ഭീമമായ സംഖ്യ പിഴ ഇൗടാക്കുകയോ കട അടച്ചുപൂട്ടി സീൽ വെക്കുകയോ ആണ് അധികൃതർ ചെയ്തുവരുന്നത്. 50 മൈക്രോണിൽ താഴെയുള്ള കാരിബാഗുകളാണ് നിരോധിച്ചത്. എന്നാൽ, മുഴുവൻ കാരിബാഗുകളും പിടിച്ചെടുക്കുകയും കട പൂട്ടിക്കുകയുമാണ്. കുത്തക കമ്പനികളുടെ ഉൽപന്നങ്ങൾ അധികവും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറിൽ പാക്ചെയ്താണ് വിപണിയിെലത്തുന്നത്. എന്നാൽ, ഇവക്കെതിരെ നടപടിയെടുക്കുന്നില്ല. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സാവകാശം നൽകിയാണ് പ്ലാസ്റ്റിക് നിർമാർജനം ചെയ്യേണ്ടത്. നോട്ടുനിരോധനവും ജി.എസ്.ടിയും കാരണം വ്യാപാരികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പ്ലാസ്റ്റിക്കിെൻറ പേരിൽ കടകളടപ്പിക്കുകയും പിഴ ഇൗടാക്കുകയും തുടർന്നാൽ അടച്ചുപൂട്ടുകയല്ലാതെ മറ്റു പോംവഴികളില്ലെന്നും വ്യാപാരിനേതാക്കൾ പറഞ്ഞു. പ്ലാസ്റ്റിക് നിർമാർജനത്തിന് ആവശ്യമായ സാവകാശം നൽകി ബദൽസംവിധാനം ഏർപ്പെടുത്തണെമന്നും സമിതി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി വി. ഗോപിനാഥൻ, സംസ്ഥാന സമിതിയംഗം എം.എ. ഹമീദ് ഹാജി, ജില്ല ട്രഷറർ പി. വിജയൻ, പി.പി. ജയറാം, കെ.വി. സലീം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.