കണ്ണൂർ: ഉത്തരകേരളത്തിെൻറ വിനോദസഞ്ചാരമേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുഴകളുടെ തീരഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം വില്ലേജുകൾ ഒരുക്കും. മയ്യഴിപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസം സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ ടൂറിസം പദ്ധതിക്ക് 325 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പെരുമ്പ നദിയുടെ തീരപ്രദേശങ്ങളിൽ മ്യൂസിക് ക്രൂയിസ് ടൂറിസം, കുപ്പം, പട്ടുവം ഭാഗങ്ങളിൽ കണ്ടൽ ക്രൂയിസ് ടൂറിസം, വളപട്ടണം, തെക്കുമ്പാട് ഭാഗങ്ങളിൽ തെയ്യം ടൂറിസം, വളപട്ടണം, എ.കെ.ജി അയലൻഡ്, സി.എച്ച് അയലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ മലബാരി ഭക്ഷ്യവിഭവ ടൂറിസം, ധർമടം, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി മേഖലയിൽ പഴശ്ശിരാജ ക്രൂയിസ് ടൂറിസം, മാഹി, പെരിങ്ങത്തൂർ ഭാഗങ്ങളിൽ കളരി, മറ്റ് ആയോധനകലകൾ തുടങ്ങിയവുയമായി ബന്ധപ്പെട്ട ടൂറിസം ഗ്രാമങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രത്യേകം രൂപകൽപന ചെയ്യുക. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് ഓരോ വിഷയവുമായി ബന്ധപ്പെട്ട കാഴ്ചകളും അനുഭവങ്ങളും വിവരങ്ങളും ഈ ഗ്രാമങ്ങളിൽ സജ്ജമാക്കും. പാരമ്പര്യ കലകളെയും തൊഴിലുകളെയും പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക. മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി തുടങ്ങിയ പുഴകളെയും തീരപ്രദേശങ്ങളിലെ കലാ-സാംസ്കാരിക പൈതൃകങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദ പദ്ധതിരേഖ കേന്ദ്രസർക്കാറിന് നേരത്തേ സമർപ്പിച്ചിരുന്നു. ക്രൂയിസ് പദ്ധതിയുടെ ഭാഗമായി 200 കിലോമീറ്ററോളം ബോട്ടുയാത്രക്ക് സൗകര്യമൊരുക്കുന്നതിന് മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുകൾ വിനോദസഞ്ചാരവകുപ്പ് അനുവദിക്കും. അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെയാണ് ഏൽപിക്കുക. സഹകരണ ബാങ്കുകളെയും സ്വകാര്യ ഏജൻസികളെയും പദ്ധതിയുമായി സഹകരിപ്പിക്കും. പദ്ധതിയുടെ പ്രാദേശിക മോൽനോട്ടച്ചുമതല എം.എൽ.എ ചെയർമാനായി ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്മിറ്റികൾക്കായിരിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കൽ തുറമുഖവും യാഥാർഥ്യമാകുന്നതോടെ വടക്കൻ കേരളത്തിെൻറ ടൂറിസ്റ്റ്--വ്യാപാരവളർച്ചക്കുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് സംസ്ഥാനസർക്കാർ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.