തൃക്കരിപ്പൂർ: കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനായി പുലയസമുദായത്തിൽ നിലനിന്നിരുന്ന ചങ്ങായിക്കെട്ടിെൻറ ഓർമകളുമായി രണ്ടുപേർ. കാർഷികവൃത്തിയിലെ സഹകരണത്തിനായി അത്യുത്തര കേരളത്തിൽ നിലനിന്നിരുന്ന അത്യപൂർവ സാഹോദര്യപ്പശിമയിൽ സഹോദരന്മാരായി ജീവിച്ചതിെൻറ മധുരം പറയുകയാണ് കണ്ണികളായ ചെമ്മിടൻ കണ്ണനും (67) കൊയിലേരിയൻ ബാലനും (67). ഒരു വിവാഹത്തിെൻറ ആഘോഷത്തിൽ നടക്കുന്ന ചടങ്ങാണ് 'ചങ്ങായിക്കല്യാണം'. കുടുംബത്തിലെ കാരണവർമാർ ചേർന്നിരുന്ന് കുട്ടികളെ ചങ്ങാതിമാരാക്കാൻ തീരുമാനിക്കുന്നു. തൃക്കരിപ്പൂർ മീലിയാട്ടെ ബാലെൻറ തൊണ്ടച്ചനാണ് (അച്ഛാച്ചൻ) തങ്കയം ചെറുകാനം ഈചേംവയലിലുള്ള കണ്ണനെ കെട്ടിക്കാനുള്ള ആലോചന നടത്തിയത്. വെറ്റിലടക്കയും മധുരവുമൊക്കെയായാണ് അന്വേഷണം. കണ്ണെൻറ വീട്ടുകാർ സമ്മതവുമായി എത്തിയതോടെ മീലിയാട്ടെ വീട്ടിൽവെച്ചായിരുന്നു ചടങ്ങ്. മെടഞ്ഞ ഓലകെട്ടിയ പന്തലിൽ വിളക്കുവെച്ച് 'വധൂവരന്മാരെ'പ്പോലെ പീഠങ്ങളിൽ ഇരുത്തുന്നു. കസവിെൻറ കരയുള്ള ചെറുമുണ്ടാണ് ഉടുക്കുന്നത്. തുളസി, തുമ്പ, ചെമ്പരത്തിയിലകളും പൂവിതളുകളും ചരടിൽ കോർത്ത് പരസ്‍പരം ഹാരമണിയിക്കുന്നതോടെ ചങ്ങായിമാരായി. പുലയർക്ക് ചങ്ങായി ഏകോദര സഹോദരനാണ്. ഈറ്റുനോവ് അനുഭവിക്കാതെ അമ്മക്ക് കൈവരുന്ന മകൻ. അച്ഛനുമമ്മയും രണ്ടുപേർക്കും ഒരുപോലെ. വിശാലമായ വയലുകളിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന -----------കുതിരുകളിൽ-------------- കാർഷിക ജോലികളിൽ വ്യാപൃതരായി താമസിക്കേണ്ടിവരുമ്പോൾ ചങ്ങാതിയുണ്ടാവും കൂട്ടിന്. സുഖദുഃഖങ്ങളിലും ദുരിതങ്ങളിലും താങ്ങും തണലുമായി ചങ്ങായിമാർ വർത്തിച്ചു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഉതിർന്നുവീണ നെന്മണികളും നെല്ലരിഞ്ഞ് ബാക്കിയാവുന്ന 'ഒടു' വീണ്ടും കതിരിട്ടും വിളയുന്ന നെല്ല് ഇവർ വലിച്ചുപറിച്ചെടുക്കുമായിരുന്നു. അതാണ് 'കാലിപ്പറിക്കൽ'. മണ്ണിെൻറ ജൈവസമൃദ്ധിയുടെ സൂചകം കൂടിയായിരുന്നു കാലിപ്പറിക്കൽ. അരനൂറ്റാണ്ട് മുമ്പാണ് അവസാനമായി ചങ്ങായിക്കെട്ട് നടന്നത്. പത്തുവയസ്സിൽ നടന്ന ചടങ്ങ് അനുസ്മരിക്കുമ്പോൾ കണ്ണനും ബാലനും ആവേശം. ബാലൻ നിർമാണത്തൊഴിലാളിയാണ്. റെയിൽവേയിൽനിന്ന് വിരമിച്ച കണ്ണൻ ഇപ്പോൾ പയ്യന്നൂരിലാണ് താമസം. രണ്ടുപേരും കുടുംബമായി കഴിയുന്നു. 25 കഴിഞ്ഞപ്പോൾ ഇരുവരും വിവാഹിതരായി. ഇവരുടെ കുടുംബങ്ങളും പഴയ സ്നേഹബന്ധം തുടരുന്നു. ----- ഇബ്രാഹിം തൃക്കരിപ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.