ഫണ്ടില്ല, കൂലിയില്ല; കെ.എസ്.ടി.പി പ്രവൃത്തി ഇഴയുന്നു

കാഞ്ഞങ്ങാട്: തൊഴിലാളികള്‍ക്ക് മൂന്നുമാസമായി കൂലി നല്‍കാത്തതി​െൻറ പ്രശ്‌നവും കെ.എസ്.ടി.പി കരാറുകാര്‍ക്ക് ഫണ്ട് ലഭിക്കാത്തതും കാരണം കെ.എസ്.ടി.പി പ്രവൃത്തി ഇഴയുന്നു. കരാറുകാര്‍ക്ക് കെ.എസ്.ടി.പി ഫണ്ട് അനുവദിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് കൂലിനല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ന്ന് ഇരുനൂേറാളം വരുന്ന തൊഴിലാളികളും നൂറോളം വരുന്ന ഡ്രൈവര്‍മാര്‍ അടക്കമുള്ള മറ്റുതൊഴിലാളികളും കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു. കൂടാതെ കരാര്‍പ്രവൃത്തിക്ക് ഫണ്ട് അനുവദിക്കാത്തതും മറ്റൊരു പ്രശ്‌നമാണ്. മെറ്റലടക്കം കെ.എസ്.ടി.പി പ്രവൃത്തിക്കാവശ്യമായ സാധനങ്ങള്‍ കിട്ടാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ക്രഷര്‍ നടത്താനായി കെ.എസ്.ടി.പി കരാറുകാർ ശ്രമിച്ചുവെങ്കിലും അതിന് അധികൃതര്‍ തയാറാകാത്തതും മറ്റൊരു പ്രശ്‌നമായി നില്‍ക്കുകയാണ്. ഇതോടെ നഗരത്തിലെ കെ.എസ്.ടി.പി പ്രവൃത്തി വീണ്ടും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. ആറുമാസത്തിനകം കെ.എസ്.ടി.പി പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് ലോകബാങ്ക് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നിര്‍മാണപ്രവൃത്തിയുടെ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കണ്ണൂര്‍-, കാസര്‍കോട് ജില്ലയിലെ കെ.എസ്.ടി.പി റോഡ് പ്രവൃത്തി നിര്‍ത്തിയത്. രണ്ടു ജില്ലയിലേതും കൂടി 30 കോടി രൂപ കുടിശ്ശികത്തുക കിട്ടാനുണ്ടെന്നാണ് കാരണമായി കരാറുകാര്‍ അന്ന് പറഞ്ഞത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്-, കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ 27.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും കണ്ണൂര്‍ ജില്ലയില്‍ പിലാത്തറ--പാപ്പിനിശ്ശേരി റൂട്ടില്‍ 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുമാണ് കെ.എസ്.ടി.പി പ്രവൃത്തി നടക്കുന്നത്. കാസര്‍കോട് പ്രസ്ക്ലബ് ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്തുവരെയുള്ള റോഡ് പണിക്ക് 133 കോടി രൂപയാണ് അടങ്കല്‍. പാപ്പിനിശ്ശേരിയിലേത് 114 കോടി രൂപയാണ്. രണ്ടിടത്തും കൂടി എട്ട് ഉപകരാറുകാരും 350 തൊഴിലാളികളുമുണ്ട്. അതേസമയം, പ്രശ്നം ഉടൻ പരിഹരിച്ച് റോഡുപണി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.