മൂലക്കൽ രാജേഷ് വധം: പ്രതിക്ക് പത്തുവർഷം തടവും ലക്ഷം രൂപ പിഴയും

കാസർകോട്‍: ചെറുവത്തൂര്‍ കാടങ്കോട് മൂലക്കല്‍ രാജേഷ് (28) വധക്കേസില്‍ ഒന്നാം പ്രതിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കാടങ്കോട്ടെ ടി.വി. വിശ്വംഭരനെയാണ് (50) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം. പിഴസംഖ്യ രാജേഷിെൻറ പിതാവിന് നൽകണം. വിക്ടിങ് കോമ്പന്‍സേഷന്‍ സ്‌കീം മുഖാന്തരം ലീഗല്‍ സര്‍വിസ് അതോറിറ്റി വഴി രാജേഷിെൻറ മാതാപിതാക്കള്‍ക്ക് സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. കാസര്‍കോട് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ്. ശശികുമാറാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കെ. രാജനെ നേരേത്ത വിട്ടയക്കുകയും മൂന്നാം പ്രതി മാടായി സുകുമാരനെ പൊലീസ് മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു. 2007 ജൂലൈ 10നാണ് രാജേഷ് മടക്കര ഫിഷിങ് ഹാര്‍ബറില്‍വെച്ച് കൊല്ലപ്പെട്ടത്. കൊലക്കുശേഷം മൃതദേഹം മടക്കര പുഴയില്‍ തള്ളുകയായിരുന്നു. പിറ്റേദിവസം പുഴയിലാണ് മൃതദേഹം കണ്ടത്. ലോക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് സി.ഐയായിരുന്ന കെ.വി. വേണുഗോപാൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളെ അറസ്റ്റ്ചെയ്തത്. മടക്കര ബോട്ടുജെട്ടിയില്‍ ബോട്ടില്‍ മീന്‍ പൊരിക്കുകയായിരുന്ന മാടായി സുകുമാരൻ, മൂലക്കല്‍ രാജേഷ് എന്നിവരുമായി വിശ്വംഭരന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. 50ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.