ഉദുമ: പതിവുപോലെ പള്ളത്തിലെ മുത്തപ്പൻ ഹോട്ടലിൽ ഉച്ചയൂൺ കഴിച്ചവരിൽനിന്ന് പണം വാങ്ങാൻ കാഷ് കൗണ്ടറിൽ ബുധനാഴ്ച ഹോട്ടലുടമ കണ്ണനുണ്ടായില്ല. പകരം മേശപ്പുറത്ത് ഒരു കാർഡ്ബോർഡ് പെട്ടി മാത്രം. പെട്ടിയുടെ പുറത്ത് ഒരു സ്റ്റിക്കറും. ഇന്നത്തെ തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള പെട്ടിയിൽ നിക്ഷേപിക്കാനുള്ള നിർദേശമായിരുന്നു അതിൽ. പായസമുൾപ്പെടെ വിഭവ സമൃദ്ധമായ ഓണസദ്യക്ക് പ്രത്യേക ചാർജൊന്നുമില്ല. ഇഷ്ടമുള്ളത് ഇടുകയോ ഇടാതിരിക്കുകയോ ആവാം. മുത്തപ്പൻ ഹോട്ടലിൽ ഓണസദ്യ ഉണ്ണാൻ ഇന്നലെ വൻതിരക്കായിരുന്നു. പണം നിക്ഷേപിച്ച പെട്ടി ഹോട്ടലുടമ കണ്ണനിൽനിന്ന് ഉദുമ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.