മഴക്കെടുതി; ചെറുപുഴയില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ചെറുപുഴ: കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടി കാര്യങ്കോട് പുഴ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ഇടക്കോളനിയില്‍നിന്നും 13 സ്ത്രീകളും 14 കുട്ടികളും ഉള്‍പ്പെടെ 37 പേരെയാണ് രാജഗിരി സ​െൻറ് അഗസ്റ്റിന്‍സ് പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. കോളനിയിലേക്കുള്ള മരപ്പാലം ഒഴുകിപ്പോയതോടെ ബുധനാഴ്ച രാത്രി മുതല്‍ കോളനി ഒറ്റപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജി​െൻറ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. വ്യാഴാഴ്ച രാവിലെ പെരിങ്ങോം ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വിസി​െൻറയും ചെറുപുഴ, പെരിങ്ങോം പൊലീസി​െൻറയും നേതൃത്വത്തില്‍ കാനംവയല്‍ സ്റ്റീല്‍ പാലത്തിലൂടെ മറുകരയെത്തി പുഴ മുറിച്ചുകടന്ന് കോളനിവാസികളെ പുറത്തെത്തിക്കുകയായിരുന്നു. കോളനിയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മലവെള്ളപ്പാച്ചിലില്‍ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള മുളപ്പാലവും ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. കോളനിയിലെ മിക്ക വീടുകളും പുഴയെടുക്കുമെന്നായതോടെ ഇവിടെ നിന്നും പ്രായാധിക്യമുള്ളവരെയും കുട്ടികളെയും അടിയന്തര ഘട്ടത്തില്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ എടുത്തിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയവര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരും രാജഗിരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും മറ്റുമായി സന്നദ്ധ സംഘടനകളും രംഗത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.