കൂത്തുപറമ്പ്: ശക്തമായ മഴയിൽ അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് ചാമ്പാട്, ഊർപ്പള്ളി, കീഴല്ലൂർ, മെരുവമ്പായി, കണ്ടംകുന്ന് ഭാഗങ്ങളിൽ വെള്ളപ്പൊക്കം. വെള്ളം കയറിയതിനെ തുടർന്ന് പുഴയോരത്തെ നിരവധി വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ചാമ്പാടിനടുത്ത കല്ലിക്കുന്ന് പ്രദേശം ഒറ്റപ്പെട്ടു. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി വെള്ളം കയറി നശിച്ചു. മേഖലയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ചാമ്പാട്, ഊർപ്പള്ളി, കീഴല്ലൂർ, മെരുവമ്പായി ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ചാമ്പാട്-ഊർപ്പള്ളി-വേങ്ങാട് റൂട്ടിൽ മൂന്ന് ദിവസങ്ങളായി ഗതാഗതം തടസ്സപ്പെട്ടു. ചാമ്പാട് പാടശേഖരത്തിലെ 15 ഏക്കറോളം നെൽകൃഷി വെള്ളം കയറി നശിച്ചു. വാഴ, മരച്ചീനി എന്നിവ അടക്കമുള്ള മറ്റ് കൃഷികളും നശിച്ചിട്ടുണ്ട്. മെരുവമ്പായി പാലത്തിന് സമീപത്തെ പരപ്പിൽ പ്രദേശം ഒറ്റപ്പെട്ടു. ഏതാനും വീടുകൾ അപകടാവസ്ഥയിലാണ്. കണ്ണവം പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തറ മമ്പറം, ചൂണ്ടയിൽ ഭാഗത്ത് വെള്ളം കയറിയത്. കണ്ടംകുന്നിലെ കെ.കെ. ബാലൻ, തെനാശ്ശേരി കൃഷ്ണൻ, പുത്തൻപുരയിൽ ഗോപാലൻ, പി.പി. അനിൽകുമാർ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പരപ്പയിൽ ഭാഗത്തേക്കുള്ള ഏക റോഡ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് പ്രദേശം ഒറ്റപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.