പ്രതിരോധകുത്തിവെപ്പ് രക്ഷിതാക്കളുടെ കടമ -ഡി.എം.ഒ കണ്ണൂർ: മീസിൽസ് (അഞ്ചാംപനി), റൂബെല്ല രോഗങ്ങൾക്കെതിരായ പ്രതിരോധകുത്തിവെപ്പുകൾ എല്ലാ കുട്ടികൾക്കും നൽകുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ രോഗങ്ങളെ രാജ്യത്തുനിന്ന് നിർമാർജനം ചെയ്യുകയാണ് പ്രതിരോധകുത്തിവെപ്പ് കാമ്പയിെൻറ ലക്ഷ്യം. വസൂരി, പോളിയോ തുടങ്ങിയ മാരകരോഗങ്ങൾ തുടച്ചുനീക്കാൻ കഴിഞ്ഞത് ഇത്തരം പ്രതിരോധ പ്രവർത്തനത്തിലൂടെയാണ്. അതിനാൽ എല്ലാ വിഭാഗമാളുകളും ഈ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒക്ടോബർ മൂന്നു മുതലാണ് കാമ്പയിൻ. ഇതിനായി ജില്ലയിൽ വിപുലമായ തയാറെടുപ്പ് നടത്തിക്കഴിഞ്ഞു. 1789 സ്കൂളുകളിലായി 3098 വാക്സിൻ സെഷനുകളാണ് ആസൂത്രണംചെയ്തിട്ടുള്ളത്. മൂന്ന് ആഴ്ചകളിലായിട്ടായിരിക്കും വിദഗ്ധ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും മേൽനോട്ടത്തിൽ കുട്ടികൾക്ക് കുത്തിവെപ്പ് നൽകുക. തുടർന്നുള്ള ഒന്ന്, രണ്ട് ആഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ചകേന്ദ്രങ്ങളിൽ 2208 വാക്സിൻ സെഷനുകളും സജ്ജമാക്കും. ആകെ 5306 സെഷനുകളിലായി ജില്ലയിലെ ഒമ്പതു മാസം മുതൽ 15വരെ പ്രായമുള്ള 5,93,129 കുട്ടികൾക്ക് പ്രതിരോധകുത്തിവെപ്പ് നൽകാനാണ് ക്രമീകരണം നടത്തിയിട്ടുള്ളത്. നേരത്തെ കുത്തിവെപ്പ് എടുത്ത കുട്ടികൾക്കും ഈ അധിക ഡോസ് നൽകണം. മുമ്പ് അഞ്ചാംപനി വന്ന കുട്ടികൾക്കും ഇത് നൽകേണ്ടതുണ്ട്. കുത്തിവെപ്പ് നൽകുന്നതുകൊണ്ട് ഒരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനുള്ള ക്രമീകരണവും ഒരുക്കും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കുത്തിവെപ്പ് മരുന്ന് ഉൽപാദിപ്പിക്കുന്നത്. ഓരോ കുട്ടിയിലും രോഗപ്രതിരോധശേഷി വർധിപ്പിച്ച് പൂർണമായി രോഗം തടയുകയാണ് ലക്ഷ്യം. വാർത്താസമ്മേളനത്തിൽ ആർ.സി.എച്ച് ഓഫിസർ പി.എം. ജ്യോതി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രതിനിധി ഡോ. ജോണി സെബാസ്റ്റ്യൻ, യൂനിസെഫ് കൺസൽട്ടൻറ് സൗരഭ് അഗർവാൾ, ലയൺസ് ഇൻറർനാഷനൽ ജില്ല കോഓഡിനേറ്റർ ടി.പി. മുഹമ്മദ് കുഞ്ഞി, ജില്ല മാസ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ അബ്്ദുലത്തീഫ് മഠത്തിൽ, എൻ.എച്ച്.എം ജൂനിയർ കൺസൽട്ടൻറ് യു. ബിൻസി രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.