അറവിലകത്ത് അടിപ്പാത യാഥാർഥ്യമാക്കും -റിച്ചാർഡ് ഹേ എം.പി മാഹി: വികസനകാര്യത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ ആവശ്യമാണെന്ന് റിച്ചാർഡ് ഹേ എം.പി പറഞ്ഞു. അറവിലകത്ത് റെയിൽവേ അടിപ്പാതയുടെ കാര്യത്തിൽ കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരമാണെന്നും ഇത് ഉടൻ യാഥാർഥ്യമാക്കാൻ കഴിയുമെന്നും എം.പി പറഞ്ഞു. ബുധനാഴ്ച രാവിലെ നിർദിഷ്ട അടിപ്പാത നിർമിക്കുന്നതിനുള്ള സ്ഥലം സന്ദർശിച്ചശേഷം കർമസമിതി ഭാരവാഹികളോടും മാധ്യമ പ്രവർത്തകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. അറവിലത്തെ റെയിൽവേ അണ്ടർബ്രിഡ്ജ് യാഥാർഥ്യമായാൽ കേരളീയർക്കും മാഹി മേഖലയിലുള്ളവർക്കും ഒരുപോലെ ഉപകാരപ്രദമാകും. മാഹിയിൽനിന്ന് ചാലക്കര വഴി പള്ളൂരിലേക്കുള്ള ദൂരത്തിനെക്കാൾ കല്ലായി അങ്ങാടി, അറവിലകത്ത് റെയിൽവേ അടിപ്പാത വഴി മൂന്ന് കിലോമീറ്ററോളം ദൂരം കുറവുണ്ട്. വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും ഫണ്ട് ലഭ്യമാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവർത്തനത്തിന് രാഷ്ട്രീയവ്യത്യാസം മറന്ന് കൂട്ടായി പ്രവർത്തിക്കണമെന്ന കാര്യത്തിൽ വിയോജിപ്പില്ലെന്ന് സ്ഥലം സന്ദർശിച്ച ഡോ. വി. രാമചന്ദ്രൻ എം.എൽ.എയും പറഞ്ഞു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ, കർമസമിതി പ്രസിഡൻറ് എഡോളിൽ പുരുഷോത്തമൻ, സെക്രട്ടറി നെല്ല്യാട്ടിൽ അശോകൻ, പി.ടി.സി. ശോഭ, ടി.കെ. ഗംഗാധരൻ, കെ.പി. മനോജ്, എൻ.പി. പ്രേംകുമാർ, ബി.ജെ.പി നേതാക്കളായ സത്യൻ കുനിയിൽ, വിജയൻ പൂവ്വച്ചേരി, കെ.പി. മനോജ്, കെ. അശോകൻ, കാട്ടിൽ ശശി, എ.ഐ.എ.ഡി.എം.കെ പ്രസിഡൻറ് കെ.പി. ഭാസ്കരൻ, കൊക്കിടൻറവിടെ രവീന്ദ്രൻ, എൻ.കെ. പ്രേമൻ എന്നിവർ എം.പിക്ക് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.