അസഹിഷ്ണുതയുടെ വെടിയൊച്ചകൾക്കെതിരെ നാടകപ്രതിഷേധം

അസഹിഷ്ണുതയുടെ വെടിയൊച്ചകൾക്കെതിരെ നാടകപ്രതിഷേധം പയ്യന്നൂർ: 69 വർഷം മുമ്പ് മഹാത്മജിയുടെ നെഞ്ചിലേക്കു വെടിയുതിർത്ത തോക്ക് ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുന്നതിനെതിരെ നാടകപ്രതിഷേധം. വെള്ളൂർ സെൻട്രൽ ആർട്സാണ് പ്രതിരോധത്തിെൻറ നാടകഭാഷയിലൂടെ ഗൗരി ലങ്കേഷിെൻറ കൊലക്കെതിരെ പ്രതിഷേധിച്ചത്. പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിലാണ് 'വെടിയൊച്ചകൾ' തെരുവുനാടകം അരങ്ങേറിയത്. കാണികളിൽ പ്രതിഷേധത്തിെൻറ ജ്വാലകൾ തീർത്ത നാടകം വർത്തമാന ഇന്ത്യയുടെ മുഖമാണ് അനാവരണംചെയ്തത്. ഒരു മത്സ്യവിൽപനക്കാരനെതിരെ കൊലവിളിയുമായി ഏതാനും പേർ ഓടിയപ്പോൾ ബസ്സ്റ്റാൻഡിലുള്ളവർ അത് ആദ്യം നാടകമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നാട്ടുകാർ കൂടിയതോടെ കലാപത്തിന് നാടകഭാഷ കൈവന്നു. ശങ്കരൻ എന്നയാളുടെ ചായക്കടയിലാണ് അസഹിഷ്ണുതയുടെ വിത്തുമുളപ്പിച്ച് രാജ്യത്തിെൻറ സാംസ്കാരികമുഖം കവർന്നെടുക്കുന്ന ദുരന്തകഥ വികസിപ്പിക്കുന്നത്. സൗഹൃദത്തിെൻറ നന്മ കവർന്നെടുക്കുന്ന വർഗീയശക്തികളെ പ്രതിരോധിക്കാൻ ആഹ്വാനംചെയ്യുന്ന നാടകം പുതിയ പ്രതിരോധത്തിനുള്ള ആയുധം തീർക്കാൻ സമൂഹത്തെ ഓർമിപ്പിക്കുന്നു. നരേന്ദ്ര ദാബോൽക്കറും ഗോവിന്ദ് പൻസാരെയും കൽബുർഗിയുമൊക്കെ കടന്നുവരുന്ന പ്രമേയത്തിനൊടുവിലാണ് ഗൗരി ലങ്കേഷിെൻറ നേരെയുള്ള വെടിയൊച്ച സൃഷ്ടിച്ച ദുരന്തം ഓർമിപ്പിക്കുന്നത്. ഗാന്ധിജിയെ വെടിവെച്ചുവീഴ്ത്തിയ തോക്ക് മതേതരത്വത്തിനാണ് ആദ്യം പരിക്കേൽപിച്ചതെങ്കിൽ അത് ഗൗരിയിലെത്തുമ്പോൾ സാംസ്കാരികമുഖമാണ് വികൃതമാക്കുന്നതെന്ന് നാടകം ഓർമിപ്പിക്കുന്നു. സംവാദത്തിെൻറയും സർഗാത്മകതയുടെയും പ്രതിഷേധത്തിെൻറയും നാവുകൾ അരിഞ്ഞുതള്ളുന്നവർ രാജ്യത്തിനുതന്നെ തീകൊളുത്തുകയാണെന്ന് നാടകപ്രവർത്തകർ പറയുന്നു. ഒരുദിവസംകൊണ്ടാണ് നാടകം അരങ്ങിലെത്തിച്ചത്. കെ.വി. ലക്ഷ്മണനാണ് രചന. അനിൽ നടക്കാവ് സംവിധാനം നിർവഹിച്ചു. നാടകത്തിനു മുമ്പ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിൻ, മാധ്യമ പ്രവർത്തകനായ രാഘവൻ കടന്നപ്പള്ളി, ചലച്ചിത്ര- നാടക പ്രവർത്തകരായ പി.ടി. മനോജ്, ശിവകുമാർ കാങ്കോൽ, പി. സുരേശൻ എന്നിവർ ആമുഖഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.