ആ സൈക്കിൾ യാത്രികൻ ഇനി ഓർമ

പയ്യന്നൂർ: സൈക്കിളിൽ നഗരത്തിൽ സദാസമയവും സഞ്ചരിക്കുന്ന നാട്ടുകാരുടെ പ്രിയ ഇബ്രാഹീം കുട്ടിക്ക ഇനിയില്ല. ശിരസിൽ എല്ലാസമയവും ഉറുമാൽകെട്ടി സൈക്കിളിൽമാത്രം സവാരി ചെയ്യുന്ന കെ.പി. ഇബ്രാഹീം കുട്ടി വിടവാങ്ങിയതോടെ നിലച്ചത് നഗരത്തിെൻറ സൈക്കിൾ മണിനാഥംകൂടിയാണ്. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ സൈക്കിളിൽ യാത്രചെയ്യവെ തന്നെയാണ് പെരുമ്പയിൽ ആൽമരം കടപുഴകി നാടിെൻറ നന്മമരംകൂടി നഷ്ടമായത്. 73ാം വയസ്സിലും കർമനിരതമായ ജീവിതത്തിനാണ് തിരശ്ശീല വീണത്. കിടപ്പിലാകുന്നതുവരെ ജീവിതം സഹജീവികൾക്കുവേണ്ടി മാറ്റിവെച്ച കർമയോഗിയായിരുന്നു നാട്ടിെൻറ പ്രിയങ്കരനായ ഇബ്രാഹീം കുട്ടിക്ക. സൈക്കിളിൽ പുഞ്ചിരിച്ച് സദാസമയം നഗരത്തിൽ സഞ്ചരിക്കുന്ന ഇദ്ദേഹത്തെ അറിയാത്തവർ വിരളമാണ്. പെരുമ്പ മുസ്ലിം ജമാഅത്തിെൻറ ഓഫിസിൽ 15 വർഷത്തിലധികം കാലം സേവനം ചെയ്തു. ഇതിലൂടെ വലിയ സൗഹൃദവലയം സ്ഥാപിക്കാനായി. എപ്പോഴും ശാന്തനായി കാണപ്പെട്ട അദ്ദേഹം നാട്ടുകാർക്ക് സർക്കാറിൽനിന്ന് ലഭിക്കേണ്ട സഹായം നേടിക്കൊടുക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. ഇലക്ട്രിസിറ്റി, ടെലിഫോൻ ബില്ലുകളടക്കാനും നാട്ടുകാർക്ക് ഇദ്ദേഹത്തെ സമീപിക്കാമായിരുന്നു. വിവിധ പെൻഷൻ അപേക്ഷകൾ തയാറാക്കാനും നാട്ടുകാർ ഇബ്രാഹീം കുട്ടിക്കയെയാണ് സമീപിച്ചിരുന്നത്. കർമനിരതമായ യാത്രക്കിടയിൽതന്നെയാണ് ആൽമരം ജീവിതം തട്ടിയെടുത്തത്. ആദ്യം നിസ്സാരപരിക്കാെണന്നാണ് പറഞ്ഞിരുന്നത്. രണ്ടു മാസം കിടപ്പിലായ ശേഷമാണ് മരണം. ലക്ഷങ്ങൾ ചികിത്സക്ക് ചെലവായി. അതുകൊണ്ടുതന്നെ പൊതുമരാമത്ത് റോഡിലെ അപകടത്തിന് സർക്കാർ നഷ്ടപരിഹാരം കാണണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.