കണ്ണൂർ: അമേരിക്കൻ സാമ്രാജ്യത്വത്തിെൻറ സമാന്തര രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള മോദി സർക്കാറിെൻറ നീക്കം ആപത്കരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ വിപ്ലവത്തിെൻറ 100ാം വാർഷികത്തിെൻറ ഭാഗമായി സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വളൻറിയർ മാർച്ചിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പിണറായി. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേർന്നിട്ടുണ്ടോ അവർക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന് ഇന്ത്യൻ ഭരണാധികാരികൾ വലിയ സന്തോഷത്തോടെയാണ് അമേരിക്കയുടെ പക്ഷത്ത് ചേരുന്നത്. ഇത് അതീവ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഗവൺമെൻറ് ഉണ്ടായതിെൻറ 60ാം വാർഷികം ആഘോഷിക്കുകയാണ്. ആ ഗവൺമെൻറ് ഇവിടെ രൂപം കൊണ്ടപ്പോൾ അതിനെ തകർക്കാൻ അമേരിക്ക പണമിറക്കി. അന്നത്തെ അമേരിക്കൻ അംബാസഡർ മൊയ്നിഹാൻ അത് എഴുതിവെച്ചിട്ടുണ്ട്. ലോകത്തെ 95 ശതമാനം കുത്തക മാധ്യമങ്ങളും സാമ്രാജ്യത്വ പക്ഷത്താണ്. ഇവയെ ഉപയോഗിച്ച് വിഷലിപ്തമായ വാർത്തകൾ സൃഷ്ടിക്കുകയാണ്. തങ്ങളോടൊപ്പം ചേരാത്ത രാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും വകവെച്ചുകൊടുക്കാൻ അമേരിക്ക തയാറാകില്ല. അഫ്ഗാനിസ്താനിലും ഇറാക്കിലും ഇപ്പോൾ സിറിയയിലും മറ്റും കാണുന്നത് അതാണ്. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ ചിന്തിക്കുന്നത് സോവിയറ്റ് യൂനിയൻ ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ബംഗ്ലാദേശ് വിമോചന സമരകാലത്ത് ഇന്ത്യ അമേരിക്കൻ സൈനിക ഭീഷണിയിൽനിന്ന് രക്ഷനേടിയത് സോവിയറ്റ് പിന്തുണ കൊണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിനും സ്വതന്ത്ര ഇന്ത്യയുടെ വളർച്ചക്കും സോവിയറ്റ് യൂനിയെൻറ പ്രചോദനവും പിന്തുണയും ഉണ്ടായിരുന്നു എന്ന ചരിത്രം മറക്കരുത്- പിണറായി പറഞ്ഞു. ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.