എല്ലാ വീടുകളിലും വൈദ്യുതിയുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും- മന്ത്രി എം.എം. മണി

കണ്ണൂർ: സമ്പൂര്‍ണ വൈദ്യുതീകരണത്തിെൻറ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണെന്നും മാര്‍ച്ച് 31ന് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ എല്ലാ വീടുകളിലും വൈദ്യുതിയെത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടികളില്‍ കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായതിെൻറ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷത്തോളം വീടുകള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സാധിച്ചു. കെ.എസ്.ഇ.ബിയുടെ തനത് ഫണ്ടില്‍ നിന്നുള്ള 172 കോടിയിലേറെ രൂപക്കു പുറമെ എം.പിമാരും എം.എല്‍.എമാരും തദ്ദേശസ്ഥാപനങ്ങളും പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകളും വകയിരുത്തിയ ഫണ്ട് കൂടി ഉപയോഗിച്ചാണ് ദൗത്യം പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലത്തില്‍ 1.51 കോടി രൂപ ചെലവില്‍ 39.57 കിലോമീറ്റര്‍ നീളത്തില്‍ ലൈന്‍ വലിച്ച് 1153 വീടുകളിലും തളിപ്പറമ്പില്‍ 1.16 കോടി രൂപ ചെലവില്‍ 26 കിലോമീറ്റര്‍ ലൈന്‍ വലിച്ച് 807 വീടുകളിലും കല്യാശ്ശേരിയില്‍ 67.6 ലക്ഷം ചെലവില്‍ 14.76 കിലോമീറ്റര്‍ ലൈന്‍ വലിച്ച് 516 വീടുകളിലും കണ്ണൂരില്‍ 33.8 ലക്ഷം ചെലവില്‍ അഞ്ച് കിലോമീറ്റര്‍ ലൈന്‍ വലിച്ച് 243 വീടുകളിലുമാണ് പുതുതായി വൈദ്യുതി എത്തിച്ചത്. പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവരുടെ 200ലേറെ വീടുകളില്‍ സൗജന്യമായി വയറിങ് നടത്തി. പയ്യന്നൂരില്‍ സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പിലാത്തറ, പയ്യന്നൂര്‍, തോട്ടട എന്നിവിടങ്ങളിലായി നടന്ന പ്രഖ്യാപനച്ചടങ്ങുകളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി. ലത, ടി.വി. രാജേഷ് എം.എല്‍.എ, പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.