തിരുവനന്തപുരം: കണ്ണൂരിലെ സി.പി.ഐയിൽ വിഭാഗീയതയെന്ന് സംസ്ഥാന നിർവാഹക സമിതിയിൽ വിലയിരുത്തൽ. കൊല്ലം ജില്ല നിർവാഹക സമിതിയംഗങ്ങളുടെ ചുമതല പുനർനിശ്ചയിക്കാൻ ജില്ല കമ്മിറ്റിയെ ചുമതലപ്പെടുത്തി. രണ്ട് ജില്ലകളിലെയും സംഘടന പ്രവർത്തനം സംബന്ധിച്ച ജില്ല നേതൃത്വത്തിെൻറ റിപ്പോർട്ടുകളിന്മേലുള്ള ചർച്ചയിലാണ് വിലയിരുത്തലും നിർദേശവും. കണ്ണൂരിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് പാർട്ടിക്ക് മുമ്പ് സ്വാധീനമുണ്ടായിരുന്നത്. അതിൽ ഇപ്പോൾ മാറ്റം സംഭവിക്കുന്നുണ്ട്. എന്നാലും അത് വളർച്ചയിൽ പ്രതിഫലിച്ചിട്ടില്ല. അതേസമയം, സാധാരണ പ്രശ്നങ്ങളിൽ സി.പി.െഎ എടുക്കുന്ന നിലപാടിനോട് പൊതുസമൂഹത്തിൽനിന്ന് മതിപ്പ് വളരുന്നു. അത് വരുംനാളുകളിൽ പാർട്ടിയുടെ വളർച്ചക്ക് സഹായകമാവുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മലപ്പുറം പാർലമെൻറ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള സി.പി.െഎയുടെ പ്രചാരണ ചുമതല അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരിക്കും കെ.പി. രാജേന്ദ്രനും നൽകി. മദ്യനയം ഉൾപ്പെടെ എൽ.ഡി.എഫിെൻറ നയപരമായ വിഷയങ്ങൾ ഇനി തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവൂയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. കൊല്ലം ജില്ലയിലെ ബഹുജന സംഘടനകളുടെ പ്രവർത്തനവും ജില്ല കമ്മിറ്റിക്ക് പുനർനിശ്ചയിക്കാൻ ചുമതല നൽകി. ജില്ലയിൽ ഇടതുപക്ഷ സ്വാധീനത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് സംഘടന റിപ്പോർട്ട് പറയുന്നു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളും പാർട്ടി പ്രചാരണ പരിപാടികളും ഇതു തെളിയിക്കുന്നതാണ്. ജില്ലയിൽ ബി.ജെ.പിയുടെ വളർച്ച കോൺഗ്രസിൽനിന്നാണുണ്ടാവുന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിനായി തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ എം.എൽ.എമാരോട് മണ്ഡലത്തിൽ ഉണ്ടാകണമെന്നും സംസ്ഥാന നിർവാഹക സമിതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.