തളാപ്പ് അക്രമം: ഒമ്പതുപേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തളാപ്പ് ഓലച്ചേരിക്കാവിനടുത്ത് ഭജനമുക്കില്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. ടൗണ്‍ സി.ഐ സുഭാഷിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ബി.ജെ.പി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ. സുശീല്‍ കുമാര്‍, പ്രവര്‍ത്തകരായ പി.വി. ശിവന്‍, എ.എന്‍. മിഥുന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഭജനമുക്കില്‍ പ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു ബൈക്കുകളിലത്തെിയ മുഖംമൂടിധാരികളാണ് ആക്രമിച്ചത്. വടിവാള്‍കൊണ്ടുള്ള വെട്ടേറ്റ് സുശീല്‍കുമാറിന്‍െറ വയറിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കൈകാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശിവനും മിഥുനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. നേരത്തേ ബി.ജെ.പി-സി.പി.എം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. 2015 മേയില്‍ അമ്പാടിമുക്കിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും രണ്ടുപേര്‍ക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് ആഗസ്റ്റില്‍ തിരുവോണദിവസം വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തളാപ്പില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.