കണ്ണൂർ: ജില്ലയിൽ പുതുതായി നിർമിക്കുന്ന 100 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള എല്ലാ വീടുകൾക്കും ദുരന്തനിവാരണ നിയമം 2005 (സെക്ഷൻ 26 (2), 30(2)) പ്രകാരം മഴവെള്ളസംഭരണി നിർബന്ധമാക്കി. ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടറുടേതാണ് ഉത്തരവ്. 100 ച.മീ മുതൽ 150 വരെയുള്ളവക്ക് 90 സെ.മീ നീളവും വീതിയും 100 സെ.മീ ആഴവുമുള്ള ഭൂഗർഭ മഴവെള്ളസംഭരണിയാണ് സ്ഥാപിക്കേണ്ടത്. 150 ച.മീ മുതൽ 200 ച.മീ വരെയുള്ളവക്ക് 120 സെ.മീ നീളവും ആഴവും വീതിയുമുള്ള സംഭരണിയും 200 ച.മീറ്ററിന് മുകളിലുള്ളവക്ക് 150 സെ.മി നീളവും വീതിയും 120 സെ.മി ആഴവുമുള്ള സംഭരണിയും സ്ഥാപിക്കുന്നതിനാണ് നിർദേശം. വീടുകളുടെ മേൽക്കൂരയിൽനിന്നുള്ള വെള്ളം നേരിട്ട് ശേഖരിക്കുന്നതരത്തിലാണ് ടാങ്കുകൾ സ്ഥാപിക്കേണ്ടത്. കുഴിയുടെ പാർശ്വഭിത്തി ചെങ്കല്ല്, ഇഷ്ടിക എന്നിവകൊണ്ട് കെട്ടിസംരക്ഷിച്ച് മുകൾഭാഗം നീക്കിമാറ്റാൻ കഴിയുന്ന കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മൂടിവെക്കുന്നതരത്തിലായിരിക്കണം. നിർമാണം പൂർത്തിയാക്കിയ വീടുകൾക്ക് കെട്ടിടനമ്പർ /ഒക്യുപൻസി അനുവദിക്കുന്നതിന് മുമ്പായി തദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഭൂജല പരിപോഷണ സംവിധാനം നിർമിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. കൂടാതെ, പരിശോധനക്കായി പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ, ടൗൺ പ്ലാനർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ സപ്ലൈ ഡിവിഷൻ, ഭൂജലവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ക്വാഡ് രൂപവത്കരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സ്ക്വാഡിെൻറ പരിശോധനയിൽ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടാൽ കെട്ടിടനമ്പർ റദ്ദുചെയ്യുന്നതിന് സെക്രട്ടറിക്ക് ശിപാർശ നൽകും. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന സെക്രട്ടറിമാർക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരം നിയമനടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു. വീട് ഒഴികെയുള്ള മറ്റ് കെട്ടിടങ്ങൾക്ക് കെട്ടിടനിർമാണ ചട്ടപ്രകാരമുള്ള ഭൂജല പരിപോഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലം അവസാനിക്കുന്നതോടെ ടാങ്കിൽ മണ്ണുവീണ് പ്രവർത്തനക്ഷമമല്ലാതാകുമെന്നതിനാൽ വർഷാവർഷം കെട്ടിടനികുതി സ്വീകരിക്കുന്നതിന് മുമ്പായി ഭൂജല പരിപോഷണ സംവിധാനം പ്രവർത്തനക്ഷമമാണെന്നും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്നും കെട്ടിട ഉടമയിൽനിന്ന് സാക്ഷ്യപത്രം എഴുതിവാങ്ങിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ അയ്യങ്കുന്ന്, മുഴക്കുന്ന്, ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, വെള്ളാർവള്ളി, ചെറുവാഞ്ചേരി, തൃപ്രങ്ങോട്ടൂർ, വെള്ളാട്, എരുവേശ്ശി, പയ്യാവൂർ, നുച്യാട്, വയത്തൂർ, തിമിരി, തിരുമേനി, ആലക്കോട്, പുളിങ്ങോം, വയക്കര, പാണപ്പുഴ വില്ലേജുകളെ ഉത്തരവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നടപടികളുടെ ഭാഗമാണ് ഉത്തരവ്. ജില്ലയിൽ വേനലിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഭൂജല പരിപോഷണം സഹായിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ നിശ്ചയിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വീടുകളിൽ കിണർ റിച്ചാർജ് സംവിധാനം നിർബന്ധമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.