ചെറുവത്തൂർ: ഉത്തരമേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ തെങ്ങിൻതൈകൾക്ക് വില കൂട്ടിയപ്പോൾ ആവശ്യക്കാർ നന്നേ കുറഞ്ഞു. പിലിക്കോട്, നീലേശ്വരം എന്നിവിടങ്ങളിലാണ് ഈ വർഷം ആവശ്യക്കാർ കുറഞ്ഞത്. സങ്കരയിനം തെങ്ങിൻതൈക്ക് 250 രൂപയും നാടന് 125 രൂപയുമായാണ് ഉയർത്തിയത്. കഴിഞ്ഞവർഷം ഇത് 200ഉം 100ഉം രൂപയായിരുന്നു. കൂടാതെ, അത്യുൽപാദനശേഷി, രോഗപ്രതിരോധശേഷി എന്നീ പ്രത്യേകതകളൊക്കെ പറയുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്നവയിൽ പലതും വേണ്ടത്ര ഗുണനിലവാരം പുലർത്തുന്നില്ലെന്നതാണ് കേരകർഷകരുടെ പരാതി. തെങ്ങിൻതൈകൾ ആവശ്യമുള്ള കർഷകർ റേഷൻ കാർഡിെൻറ കോപ്പിയും അപേക്ഷയുമായി നേരിട്ട് കാർഷിക ഗവേഷണകേന്ദ്രത്തിലെത്തിയാൽ തെങ്ങിൻതൈകൾ കൊണ്ടുപോകാൻ സാധിക്കും. രണ്ടുവർഷം മുമ്പുവരെ വൻ ഡിമാൻഡുണ്ടായിരുന്ന തെങ്ങിൻ തൈകളാണ് ഇപ്പോൾ ആവശ്യക്കാരെ തേടുന്നത്. മുൻ വർഷങ്ങളിൽ ജൂൺ ഒന്നിനാണ് പിലിക്കോട്ടുനിന്ന് തെങ്ങിൻതൈകൾ വിതരണം ചെയ്തിരുന്നത്. കേരഗംഗ, ലക്ഷഗംഗ, കേരസൗഭാഗ്യ തുടങ്ങി ഈ കേന്ദ്രത്തിൽനിന്ന് വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളാണ് വിതരണം ചെയ്തിരുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽനിന്നും നൂറുകണക്കിന് കേരകർഷകരാണ് ആവശ്യക്കാരായി എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ നിരവധിതവണ പരസ്യംചെയ്തിട്ടും ഉൽപാദിപ്പിച്ച തൈകൾ കൊണ്ടുപോകാൻ ആളില്ലാത്ത സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.