ഭോപാൽ: കർഷകസമരം സംഘർഷത്തിലേക്കും ഏഴുപേരുടെ മരണത്തിനുമിടയാക്കിയ മധ്യപ്രദേശിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ അനിശ്ചിതകാല നിരാഹാരസമരവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തലസ്ഥാനനഗരമായ ഭോപാലിൽ ആരംഭിച്ച സമരം കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ഹെവി ഇലക്ട്രിക്കൽസിെൻറ ഉടമസ്ഥതയിലുള്ള ദസറ മൈതാനിയിൽ പ്രേത്യകമൊരുക്കിയ പന്തലിൽ ഇന്നലെ രാവിലെ 11 ഒാടെയാണ് ചൗഹാൻ സമരമാരംഭിച്ചത്. മുൻ മുഖ്യമന്ത്രി കൈലാശ് ജോഷി നെറ്റിയിൽ തിലകം ചാർത്തി നൽകിയായിരുന്നു തുടക്കം. ന്യായവിലയും വായ്പ എഴുതിത്തള്ളലും ആവശ്യപ്പെട്ട് 10 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് നിരാഹാരം തുടങ്ങിയത്. കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് നിരാഹാരത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിളവെടുപ്പിൽ റെക്കോഡ് വർധനവുണ്ടായതാണ് വിലയിടിവിന് കാരണം. കിലോ എട്ടുരൂപ നൽകി സംഭരിക്കാവുന്നതിെൻറ പരമാവധി ഉള്ളി സർക്കാർ കർഷകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. മറ്റു വിളകളും മികച്ച വില നൽകി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തെ സംഘർഷമുഖത്തെത്തിച്ച മോശം നടപടികൾക്കുള്ള പ്രായശ്ചിത്തമായാണോ അതല്ല, ശുദ്ധനാടകമാണോ നിരാഹാരമെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞു. മധ്യപ്രദേശിെൻറ പടിഞ്ഞാറൻ മേഖലയായ മന്ത്സോറിൽ പൊലീസ് വെടിവെപ്പിൽ അഞ്ചു കർഷകർ മരിച്ചതിനെതുടർന്ന് ചൗഹാൻ നേതൃത്വം നൽകുന്ന ബി.ജെ.പിസർക്കാർ കടുത്ത സമ്മർദത്തിലായിരുന്നു. മന്ത്സൗറിൽ സംഘർഷത്തിൽ അയവുവന്നതിനെ തുടർന്ന് കർഫ്യൂവിൽ 12 മണിക്കൂർ ഇളവ് അനുവദിച്ചിട്ടുണ്ട്. മന്ത്സൗറിലെ അഞ്ചു പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇന്നലെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കടകൾ തുറന്നു പ്രവർത്തിച്ചപ്പോൾ അവശ്യവസ്തുക്കൾ വാങ്ങാൻ ജനം കൂട്ടമായി പുറത്തിറങ്ങി. ഇൻറർനെറ്റ് സേവനങ്ങൾ ഇന്നലെയും നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.