കണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് പുതിയ വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സർച്ച് കമ്മിറ്റിയിൽനിന്ന് സിൻഡിക്കേറ്റ് അംഗവും സി.പി.എം നേതാവുമായ എം. പ്രകാശൻ മാസ്റ്ററെ ഒഴിവാക്കി. യു.ജി.സി റെഗുലേഷന് വിരുദ്ധമായാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ഇദ്ദേഹത്തിെൻറ അംഗത്വം നിയമപരമായി നിലനിൽക്കില്ലെന്നതുമാണ് ഒഴിവാക്കുന്നതിന് കാരണം. പുതിയ അംഗത്തെ നിയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് നടപടിയെടുക്കാൻ വൈസ് ചാൻസലറുടെ ചുമതലയുള്ള എം.ജി സർവകലാശാല വി.സി ബാബു സെബാസ്റ്റ്യെൻറ അധ്യക്ഷതയിൽ നടന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലറായിരുന്ന ഡോ. ഖാദർ മാങ്ങാടിനു പകരം പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നതിനുള്ള സർച്ച് കമ്മിറ്റിയിലാണ് എം. പ്രകാശൻ മാസ്റ്ററെ ഉൾപ്പെടുത്തിയത്. ഇതിനെതിരെ സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന സുധീർ ചന്ദ്രൻ ഹൈകോടതിയെ സമീപിച്ചിരുന്നു. 2010ലെ യു.ജി.സി റെഗുലേഷൻ അനുസരിച്ച് വിദ്യാഭ്യാസവിചക്ഷണന്മാരെ മാത്രമേ സർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാടുള്ളൂവെന്നും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകർ അംഗമാകുന്നത് ശരിയെല്ലന്നും കോടതിയിൽ ബോധിപ്പിച്ചു. ഇതേ തുടർന്ന് യു.ജി.സി മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമേ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂവെന്ന് കോടതി പറഞ്ഞിരുന്നു. പകരം അംഗത്തെ നിയോഗിക്കണമെങ്കിൽ യു.ജി.സി റെഗുലേഷൻ അനുസരിച്ച് സർവകലാശാല സ്റ്റാറ്റ്യൂട്ട് ഭേദഗതിവരുത്തണം. പുതിയ വി.സിയെ കണ്ടെത്തുന്നത് ഇനിയും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.