കേളകം: കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് നെയ്യാട്ടത്തോടെ ഭക്തിസാന്ദ്രമായ തുടക്കം. അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ മൺചിരാതുകളിൽ ദീപം തെളിഞ്ഞതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിൽനിന്ന് ഭക്തജനാവലിയെത്തിച്ച നെയ്യമൃത് കുംഭങ്ങൾ പെരുമാളിന് അഭിഷേകം നടത്തിയപ്പോൾ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽനിന്ന് കീർത്തനാലാപനങ്ങളുയർന്നു. ഉത്സവത്തിെൻറ പ്രാരംഭചടങ്ങുകളിൽ സുപ്രധാനമായ മുതിരേരി വാൾ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തി. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽനിന്ന് കാർമികനാണ് കാനനപാതകൾ താണ്ടി മുതിരേരി വാൾ ഇന്നലെ സന്ധ്യയോടെ കൊട്ടിയൂരിലെത്തിച്ചത്. വാൾ വരവ് ദർശിക്കാൻ ഇക്കരെ ക്ഷേത്രപരിസരത്ത് നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. കഴിഞ്ഞ ഉത്സവകാലത്തിനുശേഷം വിജനമായിരുന്ന അക്കരെ കൊട്ടിയൂർ ഉത്സവനഗരി ഇന്നലെ നടന്ന നെയ്യാട്ടച്ചടങ്ങോടെ ഉണർന്നു. ഉത്സവവേദിയിലെ മൺചിരാതുകളിൽ ദീപം തെളിഞ്ഞതോടെ പ്രഭാപൂരിതമായ പെരുമാൾസന്നിധിയിൽ മണിത്തറയിലെ വിഗ്രഹത്തിൽ നൂറുകണക്കിന് നെയ്യമൃത് വ്രതക്കാർ നറുനെയ്യഭിഷേകം നടത്തി. വില്ലിപ്പാലൻ കുറുപ്പിെൻറയും തമ്മേങ്ങാടൻ നമ്പ്യാരുടേയും നെയ്യ് കുംഭങ്ങളാണ് ആദ്യമായി അഭിഷേകം നടത്തിയത്. നെയ്യാട്ടം നടക്കുമ്പോൾ അക്കരെ ക്ഷേത്രാങ്കണത്തിൽ സന്നിഹിതരായിരുന്ന ഭക്തരുടെ കീർത്തനാലാപനത്താൽ ഉത്സവനഗരി മുഖരിതമായി. ചടങ്ങുകൾക്ക് ഉഷകാമ്പ്രം നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ഉത്സവത്തിെൻറ സുപ്രധാന ചടങ്ങുകളിലൊന്നായ ഭണ്ഡാര ഘോഷയാത്ര ഇന്ന് അർധരാത്രിയോടെ കൊട്ടിയൂരിലെത്തും. മണത്തണയിലെ കരിമ്പനഗോപുരത്തിെൻറ നിലവറകളിൽ സൂക്ഷിച്ച പെരുമാളിെൻറ തിരുവാഭരണങ്ങളും സ്വർണ-വെള്ളി പാത്രങ്ങളും പൂജാപാത്രങ്ങളും ഭക്തിസാന്ദ്രമായ ചടങ്ങുളോടെ ഇന്ന് വൈകീട്ടാണ് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുക. ഭണ്ഡാര ഘോഷയാത്ര ഉത്സവ നഗരിയിലെത്തുന്നതോടെ സ്ത്രീകൾക്കും ദർശനം നടത്താം. പൊലീസ് അകമ്പടിയിലാണ് ഭണ്ഡാരഘോഷയാത്ര കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.