(A) ഡെറാഡൂൺ: കശ്മീരിൽ പ്രതിഷേധക്കാരെ നേരിടാൻ മനുഷ്യകവചമുപയോഗിച്ച സൈനികനടപടിയെ കരസേന മേധാവി ബിപിൻ റാവത്ത് ന്യായീകരിച്ചെങ്കിലും മേലിൽ ഇത്തരം പ്രവൃത്തി ആവർത്തിക്കരുതെന്ന് സൈനിക ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചതായി റിപ്പോർട്ട്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് പകരം മേഖലയിലെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് താഴ്വരയിലെ സൈനികർക്ക് ലഭിച്ച നിർദേശം. യുവാവിനെ മനുഷ്യകവചമാക്കിയ മേജർ ലീതുൽ ഗൊഗോയിയുടെ നടപടി ശരിയല്ലെന്നും അദ്ദേഹത്തിെൻറ മാതൃക പിന്തുടരരുതെന്ന സന്ദേശം ജമ്മു–കശ്മീരിൽ പ്രവർത്തിക്കുന്ന സൈനികവിഭാഗങ്ങൾക്കെല്ലാം ലഭിച്ചതായും കശ്മീരിൽനിന്ന് സ്ഥാനമാറ്റം കിട്ടിയ കരസേന മേജർ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു. ഗൊഗോയിയുടെ പ്രവൃത്തി അനുകരിക്കരുതെന്ന് തങ്ങൾക്കും നിർദേശം ലഭിച്ചതായും കശ്മീരിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉന്നത സൈനിക ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഗൊഗോയിയുടെ പ്രവൃത്തി പിന്തുടരരുതെന്ന് സൈന്യം ഉത്തരവിറക്കേണ്ടതില്ലെന്നും പ്രാദേശിക സൈനിക നേതൃത്വങ്ങളാണ് അത് ചെയ്യേണ്ടതെന്നും കരസേന പബ്ലിക് റിലേഷൻസ് ഒാഫിസർ കേണൽ മനീഷ് ആനന്ദ് പ്രതികരിച്ചു. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനായിരുന്നു ഗോഗോയിയുടെ നടപടി. എന്നാൽ, അതാരും പതിവാക്കില്ല. അത് സാഹചര്യം ആവശ്യപ്പെട്ട ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുമായി നല്ല ബന്ധം ഉണ്ടാകുക എന്നതാണ് പ്രധാനമെന്നും, നിർദേശം ഇല്ലെങ്കിൽകൂടി ഗൊഗോയിയുടെ പ്രവർത്തനം അനുകരിക്കില്ലെന്നും മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.