110ാം വയസ്സിൽ രാമൻ പെരുമലയന് അവാർഡ് നേട്ടം

തളിപ്പറമ്പ്: നാലുതലമുറയെ കാണാൻ ഭാഗ്യംസിദ്ധിച്ച കൊളച്ചേരിയിലെ തവിടാട്ടുവളപ്പിൽ രാമൻ പെരുമലയന് വൈകിയെത്തിയ വസന്തമായി ഫോക്ലോർ അക്കാദമി അവാർഡ്. വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് ഈ വന്ദ്യവയോധികനെ തേടി അവാർഡ് എത്തുന്നത്. കൊളച്ചേരി കരുവാര ഇല്ലത്തിന് സമീപം താമസിക്കുന്ന രാമൻ പെരുമലയൻ മലയസമുദായം കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളേയും ഇതിനകം കെട്ടിയാടിയിട്ടുണ്ട്. തെയ്യകലാകാരൻമാർ അപൂർവമായിരുന്ന ഇദ്ദേഹത്തിെൻറ ചെറുപ്പകാലത്ത് മൂന്നാം വയസ്സിൽ ആടിവേടൻ കെട്ടിയാണ് തെയ്യം കലയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട് ജീവിതംതന്നെ തെയ്യം ഉപാസനക്കായി മാറ്റിവെക്കുകയായിരുന്നു. ഒറ്റക്കോലം, ഘണ്ടകർണൻ, പൊട്ടൻ തെയ്യം തുടങ്ങി കൊളച്ചേരി പ്രദേശത്ത് മാത്രം ഓണക്കാലത്ത് കെട്ടിയാടിയിരുന്ന കഥകളിരൂപത്തോട് സാദൃശ്യമുള്ള തെയ്യവും മാവേലിയും ഒത്തുചേരുന്ന കൃഷ്ണപ്പാട്ട് എന്ന വേറിട്ട കോലവും ഇദ്ദേഹം കെട്ടിയിരുന്നു. ഇപ്പോൾ കാഴ്ചയിൽ 110െൻറ അവശതകൾ കാണാനില്ലെങ്കിലും വീടുവിട്ട് പുറത്തിറങ്ങുന്നത് അപൂർവമാണ്. എന്നാൽ, ചിലപ്പോഴെല്ലാം വിട്ടകലുന്ന ഓർമകൾക്കിടയിലും തെയ്യത്തിെൻറ അനുഷ്ഠാനങ്ങളെ കുറിച്ച്, തന്നെ തേടിയെത്തുന്ന പുതുതലമുറക്ക് അറിവുപകരാൻ ഇദ്ദേഹം ശ്രമിക്കാറുണ്ട്. തെയ്യങ്ങളുടെ തോറ്റംപാട്ടിലും അണിയലം നിർമാണത്തിലും ചെണ്ടമേളത്തിലും അപാരമായ കഴിവായിരുന്നു ഇദ്ദേഹത്തിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.