ചെറുപുഴ: ചെറുപുഴ--പയ്യന്നൂര്‍ റൂട്ടിലെ കുണ്ടംതടത്ത് ലോഡുമായി വരുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും ടാങ്കര്‍ ലോറിയും ചളിയില്‍ താഴ്ന്ന് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് മെക്കാഡം ടാറിങ്ങിനായി കിളച്ചിളക്കിയ കുണ്ടംതടം ഭാഗത്തെ വളവില്‍ ലോറികള്‍ കുടുങ്ങിയത്. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കാക്കയംചാലില്‍ നിന്നും കൊല്ലാട വഴി പാടിയോട്ടുചാലിലേക്ക് തിരിച്ചുവിട്ടു. വാഹനഗതാഗതം നിലച്ചതോടെ കുണ്ടംതടം, മച്ചിയില്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ വാഹനസൗകര്യമില്ലാതെ ദുരിതത്തിലായി. വിദ്യാര്‍ഥികളും ജോലിക്കായി പോകുന്നവരും കിലോമീറ്ററുകള്‍ നടന്ന് കാക്കയംചാലിലും പാടിയോട്ടുചാലിലുമെത്തി വാഹനം കയറേണ്ടി വന്നു. മഴ തുടരുന്നതും വാഹനഗതാഗതം പുനഃസ്ഥാപിക്കുന്നതിന് തടസ്സമായി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയില്‍ റോഡിലെ മണ്ണിളകി ചളിക്കുഴിയായതാണ് വാഹനങ്ങള്‍ കുടുങ്ങാന്‍ ഇടയാക്കിയത്. വാഹനങ്ങള്‍ കൂട്ടമായി വഴി തിരിച്ചുവിട്ടതോടെ കാക്കയംചാല്‍ മുതല്‍ കൊല്ലാട ജങ്ഷന്‍ വരെയുള്ള റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവില്‍ മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്ന ചെറുപുഴ-പെരിങ്ങോം റൂട്ടില്‍ പെരിങ്ങോത്തുനിന്നും വയക്കര ഗവ. ഹയര്‍സെക്കൻഡറി വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട ടാറിങ് നടത്തിയിരുന്നു. എന്നാല്‍, പാടിയോട്ടുചാല്‍ ടൗണ്‍ മുതല്‍ കാക്കയംചാല്‍ വരെ റോഡ് വീതികൂട്ടുന്നതിന് കിളച്ചിളക്കുക മാത്രമാണ് ചെയ്തത്. മഴ തുടങ്ങുന്നതിനു മുമ്പ് ഏതാനും ഭാഗത്ത് കരിങ്കല്‍ ക്വാറികളിലെ മാലിന്യം കൊണ്ടിട്ട് കുഴികള്‍ നികത്തിയിരുന്നു. എന്നാല്‍, മഴ കനത്തതോടെ ഇതെല്ലാം കുത്തിയൊലിച്ചുപോവുകയും ചെയ്തു. മെക്കാഡത്തിന് അനുമതി ലഭിക്കുന്നതിനു മുേമ്പ ടാറിങ് പൂര്‍ണമായി തകര്‍ന്ന ഭാഗമാണ് കുണ്ടംതടം. ഇതിെൻറ പേരില്‍ നിരവധി തവണ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. മഴയായതോടെ മെക്കാഡം പ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു. ഇതോടെ കുണ്ടംതടം ഭാഗത്തെ യാത്രാദുരിതം ഈ വര്‍ഷം കൂടുതല്‍ ദുഷ്‌കരവുമായി. ഇതോടൊപ്പം മലയോര ഹൈവേയുടെ പ്രവൃത്തികള്‍ നടക്കുന്ന ചെറുപുഴ-മഞ്ഞക്കാട് ഭാഗത്ത് രാവിലെ തിരുമേനിയില്‍നിന്നു വരുകയായിരുന്ന സ്വകാര്യബസ് ചളിയില്‍ താഴ്ന്ന് സര്‍വിസ് മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.