തലശ്ശേരി: 9000 കോടി വായ്പയെടുത്ത് ബാങ്കുകളെ വഞ്ചിച്ച വിജയ് മല്യയെ തിരിച്ചുകൊണ്ടുവന്ന് നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചങ്കുറപ്പുകാണിക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി. രാജേഷ് എം.പി. ദേശീയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി സി.പി.എം ജില്ല കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച പ്രധാനമന്ത്രിയെ കുറ്റവിചാരണയും ജില്ല റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച സര്‍ജിക്കല്‍ സ്ട്രൈക്ക് സാധാരണക്കാരന് നേരെയുള്ള കടന്നാക്രമണമായിരുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കുന്നതിന് സാധാരണക്കാരനെയല്ലാതെ കള്ളപ്പണക്കാരനെയോ കുത്തകക്കാരെയോ ക്യൂവില്‍ കാണാത്തത് ഇതാണ് വ്യക്തമാക്കുന്നത്. 50 ദിവസം ജനങ്ങള്‍ സഹിച്ചതിന് എന്തു നേട്ടമുണ്ടായെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാല്‍, ഈ ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹം ഒളിച്ചോടുകയാണ്. പിടിച്ചെടുത്ത കള്ളപ്പണം ഭൂരിഭാഗവും ബി.ജെ.പി നേതാക്കളില്‍നിന്നാണ്. 60 ശതമാനം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടോ അത്രതന്നെ ശതമാനം ഗ്രാമങ്ങളില്‍ ബാങ്കുകളോ ഇല്ലാത്ത രാജ്യത്ത് എങ്ങനെയാണ് കാഷ്ലെസ് നടപ്പാക്കുകയെന്നത് പ്രധാനമന്ത്രി വ്യക്തമാക്കണം. കേന്ദ്രമന്ത്രിമാരിലും എം.പിമാരിലും ഭൂരിപക്ഷം പേര്‍ക്കും കാര്‍ഡ് ഉപയോഗിക്കാന്‍പോലും അറിയില്ല. ഇവരെ ഒപ്പംനിര്‍ത്തിയാണ് കാഷ്ലെസ് ഇക്കോണമി നടപ്പാക്കാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നത്. സാധാരണക്കാരന്‍െറ പേരില്‍ കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ള പുതിയ മേച്ചില്‍പ്പുറം സൃഷ്ടിക്കുന്നതിന്‍െറ ഭാഗമാണിത് -അദ്ദേഹം പറഞ്ഞു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍ സ്വാഗതം പറഞ്ഞു. കെ.പി. സഹദേവന്‍, പുഞ്ചയില്‍ നാണു, ടി. കൃഷ്ണന്‍, കെ. ലീല എന്നിവര്‍ സംബന്ധിച്ചു. നേരത്തെ പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച റാലി നഗരം ചുറ്റിയശേഷം പുതിയ ബസ്സ്റ്റാന്‍ഡില്‍തന്നെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.