കൂത്തുപറമ്പ്: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ യോഗപരിശീലനത്തിന് സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ നടപടി കൈക്കൊള്ളുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോട്ടയം പഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളില്‍ ഭൂരിഭാഗവും വിവിധ ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. ചികിത്സക്കുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളംമാറി. 63 ശതമാനത്തോളം പേര്‍ ചികിത്സക്കുവേണ്ടി ഇപ്പോഴും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ജില്ല, താലൂക്ക് ആശുപത്രികളും മെഡിക്കല്‍ കോളജുകളും നവീകരിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഷബ്ന അധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായതിന്‍െറ പ്രഖ്യാപനം ജില്ല പഞ്ചായത്തംഗം കാരായി രാജനും പ്ളാസ്റ്റിക്മുക്ത പഞ്ചായത്ത് പ്രഖ്യാപനം ബ്ളോക്ക് പഞ്ചായത്തംഗം പി.കെ. അബൂബക്കറും നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായ്ക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ രമ്യ കടത്തനാടന്‍, സുധാകരന്‍ മാസ്റ്റര്‍, എം. ധര്‍മജ, പി.കെ. രാജേന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. മോഹനന്‍, ജാനകി ടീച്ചര്‍, എം. ദാസന്‍, എന്‍. ബാലന്‍, ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. ലതീഷ്, ഡോ. പി.എം. ജ്യോതി, ഡോ. കെ.എം. ഇബ്രാഹീം, ഡോ. ശ്രീജ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.