ട്രംപും മോദിയും ഒരേനാണയത്തിന്‍െറ ഇരുവശങ്ങള്‍ -ടി. ആരിഫലി

കണ്ണൂര്‍: കുടിയേറ്റക്കാരെ വിലക്കി അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പുകച്ചുവിടുന്ന വംശീയവെറിയുടെ മറ്റൊരു രൂപമാവുകയാണ് ഇന്ത്യയില്‍ മോദിയുടെ ഭരണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി. ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വിലക്കിയ ട്രംപിന്‍െറ നടപടി വര്‍ണവെറിയുടെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ഭരണകൂടത്തെ അമേരിക്കക്ക് ലഭിച്ചു എന്നുപറഞ്ഞാല്‍ ലോകംതന്നെ ഫാഷിസത്തിലേക്ക് പോകുന്നു എന്നാണര്‍ഥം. വിശപ്പും ഭയവുമാണ് അഭയാര്‍ഥികളുണ്ടാവുന്നതിന് കാരണം. അമേരിക്കയുടെയും ഇസ്രായേലിന്‍െറയും ആയുധക്കമ്പനികളടങ്ങുന്ന ഡീപ്പ് സ്റ്റേറ്റും ഇവര്‍ നേതൃത്വം നല്‍കുന്ന ചാരസംഘങ്ങളുമടങ്ങുന്നവ സൃഷിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുമാണ് ലോകത്ത് അഭയാര്‍ഥികളെയുണ്ടാക്കുന്നത്. അഭയാര്‍ഥികളെ വിലക്കുന്നതിനുമുമ്പ് ലോകത്ത് എല്ലായിടത്തും കുഴപ്പങ്ങളുണ്ടാക്കാന്‍ നിയോഗിച്ചിട്ടുള്ള ചാരക്കണ്ണുകളെ പിന്‍വലിക്കുക എന്നതാണ് അവര്‍ ചെയ്യേണ്ടത്. ലോകത്തിന്‍െറ പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സൈനിക ആസ്ഥാനങ്ങള്‍ പിന്‍വലിച്ച് അമേരിക്ക അവരുടെ കാര്യംതന്നെ നോക്കാന്‍ശ്രമിച്ചാല്‍ ലോകത്ത് വിശപ്പുണ്ടാവില്ല, അഭയാര്‍ഥികളുമുണ്ടാവില്ല. വംശീയതയുടേതായ ഇതേ കാര്‍ഡുതന്നെയാണ് അവിടെയും ഇവിടെയും കളിക്കുന്നത്. ജുഡീഷ്യറിയോടുള്ള ഇന്ത്യയുടെ നിലപാടെന്താണ്. ജുഡീഷ്യറിയെ ലെജിസ്ളേച്ചര്‍ അതിന്‍െറ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയത്തില്‍നിന്ന് ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കി കേന്ദ്രത്തിനെതിരെ വിധി പ്രസ്താവിച്ച മലയാളിയായ ജസ്റ്റിസ് ജോസഫിന്‍െറ പേര് നിഷ്കരുണം വെട്ടി. മുന്‍ഗണനയിലേക്ക് വരാന്‍ യോഗ്യനല്ളെന്നാണ് ഇതിന് കാരണം പറഞ്ഞത്. ആ കൂട്ടത്തില്‍പെട്ട ഒരു ജഡ്ജി വിയോജനക്കുറിപ്പെഴുതാന്‍ മുന്നോട്ടുവന്നതോടെയാണ് ഈ കാര്യം പുറംലോകമറിഞ്ഞത്. കറന്‍സി നിരോധനത്തിന്‍െറ കാരണം പാകിസ്താനിലേക്കും ഭീകരവാദത്തിലേക്കും ചേര്‍ത്തുവെച്ചത്് ഭയപ്പെടുത്തി ഭരിക്കാനുള്ള ഏകാധിപതികളുടെ തന്ത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു. നോട്ട് നിരോധനത്തിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് മന്‍മോഹന്‍ സിങ് പാര്‍ലമെന്‍റില്‍ സംസാരിച്ചു. മന്‍മോഹന്‍ പാകിസ്താനുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എതിര്‍ക്കുന്നവരൊക്കെ പാകിസ്താനുവേണ്ടിയും കള്ളപ്പണക്കാര്‍ക്കും വേണ്ടിയാണ് പറയുന്നതെന്ന് പ്രചരിപ്പിച്ചു. ജനവും അതുതന്നെ വിശ്വസിച്ചു. അക്കൗണ്ടില്‍ പണമുണ്ടായിട്ടും സ്വന്തം കുഞ്ഞ് വിശന്നുകരയുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധാരണക്കാര്‍ക്ക് കഴിഞ്ഞില്ല. പാര്‍ലമെന്‍റില്‍ ഇ. അഹമ്മദ് കുഴഞ്ഞുവീണപ്പോള്‍ എത്ര ക്രൂരമായാണ് അവര്‍ അദ്ദേഹത്തോട് പെരുമാറിയതെന്നും ആരിഫലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.