ചെറുപുഴ: മണ്‍സൂണ്‍ കാല വിനോദസഞ്ചാരികളുടെ ഇഷ്ടവിനോദമായ കാര്യങ്കോട് പുഴയിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് ആസ്വദിക്കാന്‍ കലക്ടറും എസ്.പിയുമടങ്ങുന്ന സംഘം ചെറുപുഴയിലെത്തി. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ല പൊലീസ് ചീഫ് ശിവവിക്രം, തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ് എന്നിവരടങ്ങിയ ഏഴംഗ സംഘം കാര്യങ്കോട് പുഴയില്‍ സാഹസിക ജലയാത്ര നടത്തിയത്. ഔദ്യോഗികമായ എല്ലാ തിരക്കുകള്‍ക്കും അവധി നല്‍കിയാണ് ജില്ല ഭരണകൂടത്തിന് ചുക്കാന്‍പിടിക്കുന്നവര്‍ പുഴയിലെ സാഹസികവിനോദം ആസ്വദിക്കാനെത്തിയത്. പുളിങ്ങോം സ്വദേശി ഷൈജു സെബാസ്റ്റ്യെൻറ ഉടമസ്ഥതയിലുള്ള റാഫ്റ്റുകളില്‍ കയറി കാര്യങ്കോട് പുഴയുടെ കുത്തൊഴുക്ക് ആസ്വദിച്ചു. കോഴിച്ചാല്‍ മുതല്‍ പുളിങ്ങോം വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരം ഇവര്‍ സഞ്ചരിച്ചു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പുഴയിലെ കുത്തൊഴുക്കില്‍ ആറ്റുവഞ്ചിപ്പടര്‍പ്പുകള്‍ക്കും കരിങ്കല്‍ക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ രണ്ടുമണിക്കൂര്‍ സമയമെടുത്താണ് ഇവര്‍ യാത്ര പൂര്‍ത്തിയാക്കിയത്. തദ്ദേശീയരായവര്‍ക്കൊപ്പം മൂന്ന് റാഫ്റ്റുകളിലായാണ് കലക്ടറും എസ്.പിയുമടങ്ങുന്ന ഏഴംഗ സംഘം സഞ്ചരിച്ചത്. 2007ൽ കലക്ടറായിരുന്ന ഇഷിത റോയിയും ഇവിടെയെത്തി പുളിങ്ങോം മുതല്‍ കാക്കടവ് വരെയുള്ള 14 കിലോമീറ്റര്‍ ദൂരം റാഫ്റ്റിങ് നടത്തിയിരുന്നു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആഭ്യന്തര ടൂറിസം പാക്കേജില്‍ കാര്യങ്കോട് പുഴയിലെ റാഫ്റ്റിങ്ങിന് പ്രത്യേക പരിഗണനയാണ് നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.