മാഹി തിരുനാള്‍ അഞ്ചു മുതല്‍

മാഹി: മാഹി സെന്‍റ് തെരേസാ തീര്‍ഥാടന ദേവാലയ തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ അഞ്ചു മുതല്‍ 22 വരെ മാഹിയുടെ ദേശീയോത്സവമായി ആഘോഷിക്കുമെന്ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ, സഹവികാരി ജോസ് യേശുദാസ്, മീഡിയ-പബ്ളിസിറ്റി കണ്‍വീനര്‍ ഷാജി പിണക്കാട്ട് എന്നിവര്‍ അറിയിച്ചു. സ്പെയിനിലെ ആവിലയില്‍ 1515 മാര്‍ച്ച് 28ന് ജനിച്ച തെരേസ ഡി അഹുമേദ ദെ സിപെദ എന്ന അദ്ഭുത പ്രവര്‍ത്തകയായ വിശുദ്ധ അമ്മ ത്രേസ്യായുടെ ആത്മീയ പൈതൃകമാണ് മാഹി സെന്‍റ് തെരേസാ ദേവാലയത്തിന്‍െറ മുഖ്യ സവിശേഷത. തിരുനാളിന്‍െറ ഭാഗമായി 27, 28 തീയതികളില്‍ പെരുവണ്ണാമൂഴിയില്‍നിന്നുള്ള ശാലോം ധ്യാന ഗ്രൂപ്പിന്‍െറ ജീവിത നവീകരണ ധ്യാനം നടത്തി. 30ന് രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ 13 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന വിവിധ കുടുംബ യൂനിറ്റുകളുടെ നേതൃത്വത്തില്‍ നടത്തും. ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ചിന് സെമിത്തേരിയിലെ ചാപ്പലില്‍ പ്രത്യേക ദിവ്യബലിയും നടക്കും. ഒക്ടോബര്‍ അഞ്ചിന് 11.30ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ പതാക ഉയര്‍ത്തുന്നതോടെ തിരുനാള്‍ ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ഉച്ച 12ഓടെ വിശുദ്ധ അമ്മ ത്രേസ്യായുടെ, രഹസ്യ അറയില്‍ സൂക്ഷിച്ച തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. 5.45ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി നടക്കും. ഒമ്പതിന് രാവിലെ 9.15ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറയുടെ കാര്‍മികത്വത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ദിവ്യബലി ഉണ്ടാവും. മഹോത്സവത്തിന്‍െറ ഏറ്റവും പ്രധാന ദിനമായ തിരുനാള്‍ ജാഗരത്തില്‍ 14ന് വൈകീട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി നടക്കും. വൈകീട്ട് ഏഴിന് വിശുദ്ധ അമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. 15ന് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ രണ്ടുമുതല്‍ രാവിലെ ഏഴുവരെ ശയനപ്രദക്ഷിണം. രാവിലെ 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടാവും. വൈകീട്ട് അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സംഗമവും നടക്കും. തിരുനാള്‍ സമാപനമായ 22ന് രാവിലെ 10.15ന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്‍െറ കാര്‍മികത്വത്തില്‍ (സീറോ മലബാര്‍ റീത്തില്‍) സാഘോഷ ദിവ്യബലി നടക്കും. ഉച്ച മൂന്നോടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന് സമാപനമാവും. തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സാമുവല്‍ ഫെര്‍ണാണ്ടസ്, മാര്‍ട്ടിന്‍ കൊയ്ലോ, ജെയ്സണ്‍ റോഡ്രിഗ്സ്, റീത്ത ഡിക്രൂസ്, സിബിള്‍ ഫെര്‍ണാണ്ടസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.