കോടികള്‍ മുടക്കി നവീകരിച്ച ഹോളേവേ റോഡ് കുത്തിപ്പൊളിച്ചു; പ്രതിഷേധവുമായി ജനങ്ങള്‍

തലശ്ശേരി: കോടികള്‍ ചെലവഴിച്ച് നവീകരിച്ച ഹോളേവേ റോഡ് കുത്തിപ്പൊളിച്ച് കുഴിയെടുത്തതിനെതിരെ ജനരോഷം ശക്തമാകുന്നു. തലശ്ശേരി റസ്റ്റ് ഹൗസിനു മുന്നിലാണ് റോഡില്‍ കുഴിയെടുത്ത് മണ്ണിട്ട് മൂടിയത്. തലശ്ശേരി ആര്‍ച് ബിഷപ്സ് ഹൗസ്, സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍, സെമിനാരി, ജോസ്ഗിരി ആശുപത്രി, മസ്ജിദ്, ഗവ. റസ്റ്റ് ഹൗസ്, ജഡ്ജസ് ബംഗ്ളാവ്, പ്രഫ.റിച്ചാര്‍ഡ് ഹേ എം.പിയുടെ വീട് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും പ്രമുഖരുടെ വസതികളും സ്ഥിതി ചെയ്യുന്ന ഹോളേവേ റോഡാണ് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കുത്തിപ്പൊളിച്ചത്. പൈപ്പിന്‍െറ ചോര്‍ച്ച മാറ്റുന്നതിനാണ് മെക്കാഡം ടാറിങ് കുത്തിപ്പൊളിച്ച് വലിയ കുഴിയെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഭംഗിയും ഉറപ്പുമുണ്ടായിരുന്ന റോഡ് കുഴിയെടുത്തതോടെ തകര്‍ച്ചയുടെ വക്കിലാണെന്നാണ് നാട്ടുകാരുടെ പരാതി. ഇത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രദേശ വാസികളുടെ നിരന്തരമായ മുറവിളിയെ തുടര്‍ന്നാണ് പൊട്ടിപ്പൊളിഞ്ഞു കിടന്ന ഹോളേ വേ റോഡ് നവീകരിച്ച് മെക്കാഡം ടാറിങ് നടത്തിയത്. കുഴി നികത്തിയിട്ടുണ്ടെങ്കിലും അതിനു മുകളില്‍ ടാറിങ് നടത്താനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കോടികള്‍ മുടക്കി നവീകരിച്ച റോഡ് സംരക്ഷിക്കാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.