ദേശീയത മോദിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നവരെ ഒതുക്കാനുള്ള വാക്ക് –ശുങ്കണ്ണ വേല്‍പ്പുല

കണ്ണൂര്‍: നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നവരെ ഒതുക്കാന്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്കാണ് ദേശീയതയെന്ന് രോഹിത് വെമുലയുടെ സഹപാഠി ഡോ. ശുങ്കണ്ണ വേല്‍പ്പുല. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ഫാഷിസം, ദേശീയത, തീവ്രവാദം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തില്‍ എല്ലാവരും ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഹിന്ദുമഹാസഭ കരിങ്കൊടിയാണ് ഉയര്‍ത്തുന്നത്. അവരെ ആരും ദേശവിരുദ്ധരെന്ന് വിളിക്കുന്നില്ല. നൂറുകണക്കിന് മുസ്ലിം അമ്മമാരുടെ കണ്ണീരിനു കാരണക്കാരനായ മോദിയാണ് ത്വലാഖ് സമ്പ്രദായം നിര്‍ത്തലാക്കി മുസ്ലിംസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നത്. മോദിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ കാത്തിരുന്ന യശോദബെന്നിനോടു നീതി കാണിക്കാന്‍ മോദി ആദ്യം തയാറാവണം. സംഘ്പരിവാറിന്‍െറയും കമ്യൂണിസ്റ്റുകളുടെയും ദലിത് വിരുദ്ധത തമ്മില്‍ വ്യത്യാസമില്ളെന്നും ഒരേ നിറത്തിന്‍െറ വ്യത്യസ്ത അവസ്ഥകളാണ് രണ്ടുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം.ഐ. തങ്ങള്‍, സതീശന്‍ പാച്ചേനി, സിവിക് ചന്ദ്രന്‍, കെ.എസ്. ഹരിഹരന്‍, അഡ്വ. കെ.എന്‍.എ. ഖാദര്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹിമാന്‍ കല്ലായി, പി. കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, കെ.പി. താഹിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.