കണ്ണൂര്‍: വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടിയതോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കൊതുകുവളര്‍ത്തുകേന്ദ്രമായി. സ്റ്റേഷനിലത്തെുന്ന നൂറുകണക്കിന് യാത്രക്കാര്‍ കൊതുകുകടിയേറ്റ് പൊറുതിമുട്ടുകയാണ്. റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ളാറ്റ്ഫോമില്‍നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രാക്കിന് സമീപമാണ് വന്‍തോതില്‍ മാലിന്യം കുന്നുകൂടിയത്. ഇതില്‍ വെള്ളം നിറഞ്ഞ് കൊതുകുകള്‍ മുട്ടയിട്ട് കൂത്താടികള്‍ പെരുകുകയാണ്. കൂടാതെ റെയില്‍വേ ട്രാക്കില്‍ മനുഷ്യവിസര്‍ജം അടിഞ്ഞുകൂടുന്നതും അതിഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നതാണ്. കടുത്ത ദുര്‍ഗന്ധമാണ് ഇവിടെയുള്ളത്. സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകള്‍ നാടോടികളും ചില ഇതരസംസ്ഥാനക്കാരും രാത്രിയും പുലര്‍ച്ചെയും പൊതുകക്കൂസായി ഉപയോഗി ക്കുകയാണ്. സന്ധ്യയാകുന്നതോടെ സ്റ്റേഷനില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. രൂക്ഷമായ കൊതുകുശല്യത്തെക്കുറിച്ച് റെയില്‍വേ അധികൃതരോട് യാത്രക്കാര്‍ നിരവധി തവണ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ട്രാക്കിലെയും പ്ളാറ്റ്ഫോമിലെയും മാലിന്യം ശേഖരിച്ച് ട്രാക്കിന് സമീപം തള്ളുന്നതിന് പകരം കൃത്യമായി സംസ്കരിച്ചാല്‍ കൊതുകുശല്യം ഒരു പരിധിവരെ തടയാനാകും. കുന്നുകൂടിയ മാലിന്യം തെരുവുനായ്ക്കളും നാല്‍ക്കാലികളും പക്ഷികളും വിവിധ ഭാഗങ്ങളില്‍ കൊണ്ടിടുന്നതുമൂലം സ്റ്റേഷനാകെ വൃത്തിഹീനവും ദുര്‍ഗന്ധപൂര്‍ണവുമാണ്. റെയില്‍വേ ശുചിത്വ കാമ്പയിന്‍െറ ഭാഗമായി കഴിഞ്ഞ മാസം ശുചീകരണം നടന്നെങ്കിലും സ്റ്റേഷന് സമീപം കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തിട്ടില്ല. അണ്ടര്‍ പാസേജ് നിര്‍മാണം നടക്കുന്നയിടത്തെ മാലിന്യങ്ങളിലും സ്റ്റേഷനിലെ വൃത്തിഹീനമായ ശൗചാലയത്തില്‍നിന്നും കൊതുക് പെരുകുന്നുണ്ട്. ഏറെനേരം ട്രെയിന്‍ കാത്തുനില്‍ക്കേണ്ടവര്‍ കൊതുകു ശല്യം സഹിക്കാനാവാതെ സ്റ്റേഷന് പുറത്തിറങ്ങിനില്‍ക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.