കണ്ണൂര്‍: തിങ്കളാഴ്ച മുതല്‍ കലക്ടറേറ്റില്‍ പ്ളാസ്റ്റിക് പ്ളേറ്റുകളും പേപ്പര്‍ ഗ്ളാസുകളും ഉപയോഗിക്കരുതെന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. എല്ലാ ഓഫിസുകളിലും മൂന്നുവീതം പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ വേര്‍തിരിക്കണം. പൊതുജനത്തിന് വേണ്ടിയും ചവറ്റുകൊട്ടകള്‍ വെക്കും. ശാസ്ത്രീയമായി മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കാനുള്ള പദ്ധതി ജില്ലാ ശുചിത്വ മിഷന്‍ തയാറാക്കും. കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടിടങ്ങളും വൃത്തിഹീനമായ ടോയ്ലറ്റുകളും ഉടന്‍ നവീകരിക്കും. സിവില്‍ സ്റ്റേഷന്‍ അനക്സ് കെട്ടിടത്തിന് മുന്നിലെ സ്ഥലത്ത് പൊതുടോയ്ലറ്റ് കോംപ്ളക്സും എ.ടി.എമ്മും സ്ഥാപിക്കാന്‍ നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ബാക്കി സ്ഥലം വൃത്തിയായി സംരക്ഷിക്കാന്‍ പൂന്തോട്ടം നിര്‍മിക്കാനും ആലോചനയുണ്ട്. ഭാവിയില്‍ മാലിന്യം കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വ മിഷനെ കലക്ടര്‍ ചുമതലപ്പെടുത്തി. ഇതിന്‍െറ ഭാഗമായി എല്ലാ ഓഫിസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് സാധനങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റ് സ്ഥാപിക്കും. ഓഫിസുകളിലെ മാലിന്യം ദിവസവും ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ശനിയാഴ്ച ഇതുസംബന്ധിച്ച് കലക്ടറുടെ നേതൃത്വത്തില്‍ വകുപ്പു മേധാവികളുടെ യോഗം ചേര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.