വര്‍ഗീയതക്ക് ജാതിയും മതവുമില്ല –കാനം രാജേന്ദ്രന്‍

കണ്ണൂര്‍: വര്‍ഗീയതക്ക് മതവും ജാതിയുമില്ളെന്നും ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച, ഒക്ടോബര്‍ വിപ്ളവത്തിന്‍െറ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭിന്നിപ്പില്‍ നിന്നും അധികാര കസേര ഉറപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി സവര്‍ണ ഹിന്ദുക്കളെ ഒരുമിപ്പിക്കാനാണ് അവരുടെ നീക്കം. ബ്രാഹ്മണ മേധാവിത്വത്തിന്‍െറ പഴയ ആശയങ്ങള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹിന്ദുക്കളെ ഒരുമിപ്പിക്കാന്‍ അവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. അധികാരത്തില്‍ വരാന്‍ മുസ്ലിംകളുമായി കൂട്ടുകൂടിയ ചരിത്രമുണ്ട് ബി.ജെ.പിക്ക്. പഴയ ഹിന്ദുമഹാസഭ ബംഗാളിലും പഞ്ചാബിലും സിന്ധിലുമൊക്കെ മുസ്ലിംകളുമായാണ് കൂട്ടുകൂടിയിരുന്നത്. ഇപ്പോള്‍ കശ്മീരില്‍ സംസ്ഥാന സര്‍ക്കാറിന് പിന്തുണ നല്‍കുന്നതും ബി.ജെ.പിയാണ്-കാനം തുടര്‍ന്നു. മതത്തെയും അധികാരത്തെയും കൂട്ടിക്കെട്ടി അധികാരത്തില്‍ തുടരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മതനിരപേക്ഷത വളര്‍ത്തി മാത്രമേ ഈ നീക്കങ്ങളെ ചെറുക്കാനാവൂ. ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സോവിയറ്റ് യൂനിയന്‍ സഹായിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ വിപ്ളവം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ‘മാര്‍ക്സിസവും ഭാരതീയ തത്ത്വചിന്തയും’ എന്ന വിഷയത്തില്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, അജിത് കൊളാടി എന്നിവര്‍ സംസാരിച്ചു. മഹേഷ് കക്കത്ത്, സി.പി. ഷൈജന്‍, സി.പി. സന്തോഷ്, എന്‍. ഉഷ, പി.കെ. സുരേഷ്ബാബു, കെ.ടി. ജോസ്, വെള്ളോറ രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.