തനിച്ചു താമസിക്കുന്ന വീട്ടമ്മക്ക് വെട്ടേറ്റു; കവര്‍ച്ചാശ്രമമെന്ന് സംശയം

ബദിയഡുക്ക: തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പാഴ്വസ്തുക്കള്‍ പെറുക്കാനത്തെിയയാള്‍ വെട്ടിപ്പരിക്കേല്‍പിച്ചു. കവര്‍ച്ചാശ്രമമാണെന്ന് സംശയിക്കുന്നു. ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ മരത്തിലിടിച്ച് ഡ്രൈവര്‍ക്കും പരിക്കേറ്റു. ബേള കുമാരമംഗലത്തെ പരമേശ്വരിയാണ് (60) അക്രമത്തിനിരയായത്. ദേഹമാസകലം വെട്ടേറ്റ ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ച ഒന്നരയോടെയാണ് പരമേശ്വരിക്ക് വെട്ടേറ്റത്. ഭര്‍ത്താവിന്‍െറ മരണശേഷം ഇവര്‍ തനിച്ചാണ് താമസിക്കുന്നത്. നീല ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ചത്തെിയ ആളാണ് ആക്രമിച്ചതത്രെ. പഴയ സാധനങ്ങള്‍ ഉണ്ടോ എന്നന്വേഷിച്ചാണ് ഇയാള്‍ എത്തിയത്. പരമേശ്വരി സാധനങ്ങള്‍ തിരയുന്നതിനിടെ പിന്നിലൂടെ വന്ന യുവാവ് കത്തികൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. മുറിവേറ്റ ഇവര്‍ നിലവിളിച്ച് സമീപത്തെ ക്ഷേത്രത്തിനടുത്തേക്ക് ഓടി. ആളുകള്‍ ഓടിയത്തെിയപ്പോഴേക്കും അക്രമി സ്ഥലം വിട്ടിരുന്നു. മുഖത്തും നെഞ്ചിലും ഇരുകാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. നാട്ടുകാരാണ് വീട്ടമ്മയെ ആശുപത്രിയിലത്തെിച്ചത്. ഇവരെ കൊണ്ടുപോയ ഓട്ടോറിക്ഷ ദര്‍ബത്തടുക്കയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ബേള കോടിങ്കാറിലെ രാജ്കുമാറിനെ (28) കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ പരമേശ്വരി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് വെങ്കിടഭട്ട് മൂന്ന് വര്‍ഷം മുമ്പാണ് മരിച്ചത്. മക്കളില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.