കണ്ണൂര്‍ കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീറിനെതിരെ അവിശ്വാസ പ്രമേയത്തിന് എല്‍.ഡി.എഫ്, വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് നോട്ടീസ് നല്‍കി. 25 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നോട്ടീസ് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍ എന്നിവര്‍ തിങ്കളാഴ്ച വൈകീട്ട് കലക്ടറുടെ വസതിയിലത്തെിയാണ് കൈമാറിയത്. മൂന്നിലൊന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടാലാണ് അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കുക. 55 കൗണ്‍സിലര്‍മാരുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ 18 പേര്‍ ഒപ്പിട്ടാല്‍ മതിയാകും. എല്‍.ഡി.എഫിന്‍െറ എല്ലാ കൗണ്‍സിലര്‍മാരും ഒപ്പിടുമെന്ന് പറഞ്ഞിരുന്നെങ്കിലും മേയര്‍ എന്ന നിലയില്‍ ഇ.പി. ലതയും അവധിയിലായ മറ്റൊരു കൗണ്‍സിലറും ഒപ്പിട്ടിട്ടില്ല. നോട്ടീസ് കൈപ്പറ്റിയതിനു ശേഷം 15 ദിവസത്തിനുള്ളില്‍ അവിശ്വാസപ്രമേയത്തിന്‍െറ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. ഇന്നലെ നോട്ടീസ് നല്‍കിയതിനാല്‍ ജൂണ്‍ 13നാണ് 15 ദിവസം തികയുക. അവിശ്വാസ പ്രമേയത്തിന്മേല്‍ തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ കലക്ടര്‍ കൗണ്‍സിലര്‍മാര്‍ക്ക് കത്തുകളയക്കും. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ കൂട്ടുപിടിച്ചാണ് എല്‍.ഡി.എഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. രാഗേഷിനെ തന്നെതാണ് ഡെപ്യൂട്ടി മേയറാക്കുക. കോര്‍പറേഷന്‍െറ പ്രഥമ കൗണ്‍സിലില്‍ എല്‍.ഡി.എഫ് അധികാരത്തിലത്തെിയത് കോണ്‍ഗ്രസ് വിതമന്‍െറ കൈപിടിച്ചായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 സീറ്റു വീതമാണ് ലഭിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ പി.കെ. രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നും രാഗേഷ് വിട്ടുനിന്നു. തുടര്‍ന്ന്് നറുക്കെടുപ്പിലൂടെയാണ് ലീഗിന്‍െറ സി. സമീര്‍ ഡെപ്യൂട്ടി മേയറായത്. പ്രശ്നപരിഹാരത്തിന്‍െറ ഭാഗമായി രാഗേഷിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തതോടെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളില്‍ ഒന്നൊഴികെ എല്ലാം യു.ഡി.എഫ് സ്വന്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് വാക്കുപാലിച്ചില്ളെന്നുപറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഗേഷ് വീണ്ടും വിലപേശലിനു മുതിര്‍ന്നതോടെ ഒരിക്കല്‍കൂടി പാര്‍ട്ടിയില്‍ നിന്നും പുറത്താവുകയായിരുന്നു. പി.കെ. രാഗേഷിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കുന്നതിനുള്ള നീക്കത്തിനെതിരെ സി.പി.ഐക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, അവിശ്വാസ പ്രമേയത്തിനുള്ള വോട്ടെടുപ്പില്‍ ഒറ്റക്കെട്ടായിരിക്കുമെന്നാണ് എല്‍.ഡി.എഫ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.