പാപ്പിനിശ്ശേരി മേല്‍പാലം പദ്ധതി: അടിപ്പാതക്ക് സാങ്കേതിക തടസ്സം കുരുക്കാകുന്നു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പാലം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സങ്കേതിക പ്രശ്നം തടസ്സമാകുന്നു. അടിപ്പാതക്ക് നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ളാബ് റെയില്‍പാതക്കടിയില്‍ സ്ഥാപിക്കാനുള്ള പ്രവൃത്തി തീവണ്ടിയുടെ വേഗത നിയന്ത്രണ ഉത്തരവ് ലഭിക്കാത്ത പ്രശ്നത്തില്‍തട്ടി നീളുകയാണ്. വേഗത നിയന്ത്രണ ഉത്തരവ് വരാത്തതിനാല്‍ അടിപ്പാത നിര്‍മാണം ഇപ്പോള്‍ മന്ദഗതിയിലാണ് നടക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതോടെ യാത്രാദുരിതം ഇരട്ടിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 22 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പാതയുടെ കോണ്‍ക്രീറ്റ് ഭാഗം റെയില്‍പാതക്കടിയില്‍ സ്ഥാപിക്കുന്നതോടെ അടിപ്പാത പ്രവൃത്തി പൂര്‍ത്തിയാവും. ഇതോടെ ചെറുവാഹനങ്ങള്‍ക്ക് ഇതുവഴി പോകാനാവും. ഒരു വര്‍ഷത്തിലേറെയായുള്ള യാത്രാദുരിതത്തിന് അടിപ്പാത പരിഹാരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ട്രെയിന്‍ വേഗത നിയന്ത്രണ ഉത്തരവ് വന്നില്ളെങ്കില്‍ മഴക്കാലം പാപ്പിനിശ്ശേരിക്കാര്‍ക്ക് ദുരിതകാലമാവും. 2014ലാണ് അടിപ്പാത നിര്‍മാണത്തിന് അംഗീകാരം ലഭിച്ചത്. മേല്‍പാലത്തിന് നടപ്പാത ഇല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റെയില്‍ ക്രോസ് ചെയ്യാന്‍ റെയില്‍വേ സുരക്ഷാ വിഭാഗം തന്നെയാണ് അടിപ്പാത പദ്ധതി ആവിഷ്കരിച്ചത്. മേല്‍പാലം നിര്‍മാണത്തിനായി ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി അടിപ്പാത നിര്‍മാണത്തെക്കുറിച്ച് ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റികളും സമര്‍ദം ചെലുത്താതിരുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. മേല്‍പാലത്തിന്‍െറ രണ്ട് സ്പാനുകള്‍ നിര്‍മിച്ച് മുകളില്‍ സ്ളാബ് പാകാനുള്ള ഭീമുകള്‍ പാതയുടെ കുറുകെ പാകിക്കഴിഞ്ഞു. അടിപ്പാത നിര്‍മാണത്തിന്‍െറ കോണ്‍ക്രീറ്റ് പ്രവൃത്തിയും മാസങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തീകരിച്ചത്. എന്നാല്‍, റെയില്‍വേയുടെ ഈ മാതൃകക്ക് കളങ്കമാണ് ഇപ്പോഴത്തെ സാങ്കേതിക പ്രശ്നമെന്നാണ് നാട്ടുകാരുടെ പരാതി. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും വേഗതാ നിയന്ത്രണ ഉത്തരവിനായി അടിയന്തരമായി ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.