കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം: എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നു

കണ്ണൂര്‍: കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് അവിശ്വാസം കൊണ്ടുവരാന്‍ എല്‍.ഡി.എഫ് ഒരുങ്ങുന്നു. കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷിനെ കൂട്ടുപിടിച്ചാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്വന്തമാക്കാന്‍ എല്‍.ഡി.എഫ് നീങ്ങുന്നത്. ഡെപ്യൂട്ടി മേയറായി പി.കെ. രാഗേഷിനെ തന്നെയാണ് മുന്നില്‍ നിര്‍ത്തുന്നത്. ജൂണ്‍ ആദ്യംതന്നെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് നീക്കം. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പു മുതല്‍ ഒരു മുന്നണിയിലും നില്‍ക്കാതെ ചാഞ്ചാടിയ പി.കെ. രാഗേഷിനെ കൂട്ടുപിടിച്ചുള്ള നീക്കത്തിനെതിരെ സി.പി.ഐയിലെയും സി.പിഎമ്മിലെയും ചിലര്‍ക്ക് എതിര്‍പ്പുണ്ട്. രാഗേഷിനെ കൂടെ നിര്‍ത്തിയുള്ള ഭരണം മുന്നണിക്ക് ഗുണമാകില്ളെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, സി.പി.എം നേതൃത്വം ഇടപെട്ട് ഇവരെ സമാധാനിപ്പിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കില്ളെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രഥമ കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫ് അധികാരത്തിലത്തെിയത് പി.കെ. രാഗേഷിന്‍െറ പിന്തുണയോടെയാണ്. ആകെയുള്ള 55 ഡിവിഷനുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതം സീറ്റുകളായിരുന്നു ലഭിച്ചത്. ഇതോടെ പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു വിജയിച്ച പി.കെ. രാഗേഷിന്‍െറ നിലപാട് നിര്‍ണായകമായി. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ടുചെയ്ത രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. രാഗേഷിന്‍െറ അസാന്നിധ്യത്തില്‍ നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണിക്കും തുല്യവോട്ടുകള്‍ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ ലീഗിന്‍െറ സി. സമീര്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ രാഗേഷിനെ കൂടെ നിര്‍ത്തിയ യു.ഡി.എഫ് എട്ടില്‍ ആറ് സ്ഥിരം സമിതികള്‍ സ്വന്തമാക്കി. എന്നാല്‍, ധനകാര്യ സ്ഥിരം സമിതിയില്‍ ചെയര്‍മാനായ സി. സമീര്‍ മാത്രമാണ് യു.ഡി.എഫ് അംഗമായിട്ടുള്ളത്. ഇതോടെ ഭരണകാര്യങ്ങളിലടക്കം കടുത്ത പ്രതിസന്ധിയിലായി കണ്ണൂര്‍ കോര്‍പറേഷന്‍. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി ചട്ടമനുസരിച്ച് ആറുമാസം പൂര്‍ത്തിയായാലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനാകുക. കണ്ണൂര്‍ കോര്‍പറേഷന്‍ അധികാരത്തിലത്തെിയിട്ട് മേയ് 18ന് ആറു മാസം തികഞ്ഞു. സംസ്ഥാന ഭരണവും കൈയിലുള്ള എല്‍.ഡി.എഫ് മേയര്‍ പദവിക്കൊപ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി സ്വന്തമാക്കി കണ്ണൂരില്‍ ചുവടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. മൊത്തം അംഗങ്ങളിലെ മൂന്നിലൊന്ന് പേര്‍ വരണാധികാരിയായ കലക്ടര്‍ക്ക് ഒപ്പിട്ടു നല്‍കിയാലാണ് അവിശ്വാസ പ്രമേയം അംഗീകരിക്കുക. പരാതി സ്വീകരിച്ചു കഴിഞ്ഞാല്‍ 15 ദിവസത്തിനകം തെരഞ്ഞെടുപ്പു നടക്കും. സ്ഥിരം സമിതികളെ പുന:സംഘടിപ്പിക്കാനാവുകയില്ളെങ്കിലും അവിശ്വാസ പ്രമേയത്തിനു ശേഷം അതിനുള്ള സാധ്യതകള്‍ ആരായുമെന്ന് എല്‍.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. രാഗേഷ് പിന്തുണക്കുന്നതോടെ എല്‍.ഡി.എഫിനാണ് കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടാവുക. അപ്പോള്‍ ന്യൂനപക്ഷമായ മുന്നണിക്ക്് കൂടുതല്‍ സ്ഥിരം സമിതി അധ്യക്ഷ പദവികളെന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സംബന്ധിച്ച് കിലയിലെ വിദഗ്ധരുടെയും അഭിപ്രായം തേടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.