പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാല നിര്‍മാണത്തിന്‍െറ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. പ്രവൃത്തിയുടെ ഭാഗമായി റെയില്‍വേ ലൈനിന്‍െറ മുകളിലൂടെയുള്ള പാലം നിര്‍മാണത്തിനാവശ്യമായ സ്റ്റീല്‍ പ്ളെയിറ്റുകള്‍ സ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ തുടങ്ങിയ പ്രവൃത്തി വൈകീട്ട് ആറുമണിയോടെ പൂര്‍ത്തിയായി. റെയില്‍വേ ലൈനിന്‍െറ ഇരുഭാഗത്തും നേരത്തെ നിര്‍മിച്ച തൂണുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന പ്ളെയിറ്റുകളാണ് സ്ഥാപിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് റെയില്‍ പാളത്തിനു ഇരുഭാഗത്തും സ്ഥാപിച്ച തൂണുകളില്‍ സ്ളാബുകള്‍ അപകടരഹിതമായി എടുത്തുവെച്ചത്. ട്രെയിന്‍ യാത്രകള്‍ നിര്‍ത്തിവെക്കാതെയാണ് പ്രവൃത്തികള്‍ നടത്തിയത്. എല്ലാ തീവണ്ടികളും മേഖലയിലൂടെ വേഗത കുറച്ച് യാത്ര ചെയ്യുന്നതിന് റെയില്‍വേ അധികൃതര്‍ ഉത്തരവ് നല്‍കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‍െറ മുന്നോടിയായി പ്രവൃത്തി നടക്കുമ്പോള്‍ വൈദ്യുതി ബന്ധം രാവിലെ മുതല്‍ വിച്ഛേദിച്ചു. ഇനിയുള്ള പ്രവൃത്തികള്‍ വേഗത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവൃത്തികള്‍ക്ക് റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അബ്ദുല്ലക്കുട്ടി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുല്‍ അസീസ്, ബ്രിഡ്ജ് ഇന്‍സ്പെക്ടര്‍മാരായ രാജന്‍, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.