സ്ഥാനാര്‍ഥി നിര്‍ണയം: ജില്ലയില്‍ ഇരുമുന്നണികളും അനിശ്ചിതത്വത്തില്‍

കണ്ണൂര്‍: ജില്ലയിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ഇരു മുന്നണികളും അനിശ്ചിതത്വത്തില്‍. സി.പി.എം മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും ഘടകകക്ഷികളും ഐ.എന്‍.എല്ലും മത്സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. അതേസമയം, യു.ഡി.എഫില്‍ ലീഗിന്‍െറ കാര്യത്തില്‍ തീരുമാനമായെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയില്‍ എത്താനായിട്ടില്ല. എല്‍.ഡി.എഫില്‍ സി.പി.എം സിറ്റിങ് എം.എല്‍.എമാരായ ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), സി. കൃഷ്ണന്‍ (പയ്യന്നൂര്‍), ടി.വി. രാജേഷ് (കല്യാശ്ശേരി), ജയിംസ് മാത്യു (തളിപ്പറമ്പ്) എന്നിവരെയും ധര്‍മടത്ത് പിണറായി വിജയന്‍, തലശ്ശേരിയില്‍ എ.എന്‍. ഷംസീര്‍, പേരാവൂരില്‍ കെ.കെ.ശൈലജ ടീച്ചര്‍ എന്നിവരെയും മത്സരരംഗത്തിറക്കാന്‍ തീരുമാനമായിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ ഐ.എന്‍.എല്‍ മത്സരിച്ച കുത്തുപറമ്പ്, കോണ്‍ഗ്രസ് എസ് മത്സരിച്ച കണ്ണൂര്‍, സി.പി.ഐ മത്സരിച്ച ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങള്‍ സംബന്ധിച്ചും കഴിഞ്ഞ തവണ സി.പി.എമ്മിലെ എം. പ്രകാശന്‍ മാസ്റ്റര്‍ മത്സരിച്ച അഴീക്കോട് സംബന്ധിച്ചും ധാരണയില്‍ എത്താനായിട്ടില്ല. ഇടതുപക്ഷത്തോടൊപ്പം വന്ന സി.എം.പിക്ക് അഴീക്കോട് നല്‍കാനാണ് ഏകദേശ ധാരണ. കഴിഞ്ഞ തവണ തോറ്റതാണെങ്കിലും അഴീക്കോട്, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് പരിഗണിക്കുമ്പോള്‍ ഇത്തവണ എല്‍.ഡി.എഫിന് വിജയസാധ്യതയുണ്ട്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലും വേണമെന്ന ആവശ്യമാണ് ഐ.എന്‍.എല്ലിനുള്ളത്. എന്നാല്‍, രക്തസാക്ഷികളുടെ നാടായ കൂത്തുപറമ്പില്‍ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലാണ് സി.പി.എം. അങ്ങനെ വന്നാല്‍ അഴീക്കോട് കിട്ടണമെന്ന നിലപാട് ഐ.എന്‍.എല്ലിനുണ്ട്. ഘടകകക്ഷികളുമായി ഒന്നിലേറെ തവണ സി.പി.എം നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇനിയും ചര്‍ച്ച തുടരുമെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഏറെ ദിവസങ്ങള്‍ ഉള്ളതിനാലാണ് ചര്‍ച്ചക്ക് ധിറുതിപിടിക്കാത്തതെന്നാണ് അവര്‍ പറയുന്നത്. യു.ഡി.എഫില്‍ ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി സിറ്റിങ് എം.എല്‍.എമാരായ കെ.സി. ജോസഫ്, അഡ്വ. സണ്ണി ജോസഫ് എന്നിവര്‍ തന്നെ രംഗത്തുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. അഴീക്കോട് സിറ്റിങ് എം.എല്‍.എ കെ.എം. ഷാജിയെ ലീഗ് സ്ഥാനാര്‍ഥിയായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി ചര്‍ച്ച എങ്ങുമത്തെിയിട്ടില്ല. നേരത്തെ കെ. സുധാകരന്‍ നോട്ടമിട്ട കണ്ണൂര്‍ മണ്ഡലം സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വമാണ് യു.ഡി.എഫില്‍ നിലനില്‍ക്കുന്നത്. സിറ്റിങ് എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി കച്ചമുറുക്കി സീറ്റിനായി രംഗത്തുണ്ട്. ഉദുമയില്‍ മത്സരിക്കുമെന്ന പ്രചാരണത്തിനിടയിലും കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാനുള്ള മോഹം ഉപേക്ഷിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.