ഷാജിയുടെ രണ്ടാമൂഴം; എല്‍.ഡി.എഫിന് അഭിമാനപ്രശ്നം

കണ്ണൂര്‍: ദീര്‍ഘകാലം എല്‍.ഡി.എഫ് പ്രതിനിധിയെ നിയമസഭയിലേക്കയച്ച അഴീക്കോട് മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന് അഭിമാനപ്രശ്നമാകും. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സീറ്റ് പിടിച്ചെടുത്ത മുസ്ലിംലീഗിലെ കെ.എം. ഷാജിയെ വീണ്ടും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് മണ്ഡലം തിരിച്ചുപിടിക്കല്‍ അഭിമാന പ്രശ്നമായത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും സിറ്റിങ് എം.എല്‍.എയുമായിരുന്ന എം. പ്രകാശന്‍ മാസ്റ്ററെ 493 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കെ.എം. ഷാജി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയം ആഴ്ചകളോളം വൈകിയിരുന്നെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ സിറ്റിങ് എം.എല്‍.എ കൂടിയായ കെ.എം. ഷാജിയുടെ സ്ഥാനാര്‍ഥിത്വം ലീഗ് പ്രഖ്യാപിച്ചതും എല്‍.ഡി.എഫിനെ വെട്ടിലാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് എല്‍.ഡി.എഫിന്‍െറയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകണമെന്നുള്ള രീതിയില്‍ നേതൃത്വത്തിലും അണികള്‍ക്കിടയിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാക്കുമെന്നാണ് കെ.എം. ഷാജിയുടെയും യു.ഡി.എഫിന്‍െറയും കണക്കുകൂട്ടല്‍. അതേസമയം, മണ്ഡലത്തിലെ കോണ്‍ഗ്രസ് ചേരിപ്പോരും കെ.എം. ഷാജിയോട് ന്യൂനപക്ഷ സമുദായത്തിലുള്ളവര്‍ക്കുതന്നെയുള്ള എതിര്‍പ്പും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്‍.ഡി.എഫും കണക്കുകൂട്ടുന്നു. മാര്‍ച്ച് 13ന് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിനുശേഷം മാത്രമേ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവുകയുള്ളൂ. എം.വി. രാഘവന്‍െറ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്കുമാറിനെ എല്‍.ഡി.എഫ് സ്വതന്ത്രനായി അഴീക്കോട് മത്സരിപ്പിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍, കെ.എം. ഷാജിയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ നികേഷ് കുമാര്‍ പിന്മാറുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ശക്തനായ യുവജന നേതാവിനെ തന്നെ കെ.എം. ഷാജിക്കെതിരെ രംഗത്തിറക്കുകയെന്നതായിരിക്കും എല്‍.ഡി.എഫ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.