നിന്നുതിരിയാന്‍ ഇടമില്ലാതെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ കവാടം

കാഞ്ഞങ്ങാട്: ജില്ലയില്‍ ഏറ്റവും വരുമാനമുള്ള കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു മുന്നില്‍ അനുഭവപ്പെടുന്ന വന്‍ തിരക്കിനെപ്പറ്റി യാത്രക്കാരുടെ പരാതി. സ്റ്റേഷന്‍ കവാടത്തില്‍ ആകെ മൂന്നുമീറ്റര്‍ മാത്രമാണ് സ്ഥലമുള്ളത്. അതിനപ്പുറത്ത് സിനിമാ തിയറ്റര്‍ കോംപ്ളക്സാണ്. പൊലീസ് എയ്ഡ്പോസ്റ്റും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. യാത്രക്കാരെ ഇറക്കാനും കയറ്റാനും വരുന്ന വാഹനങ്ങള്‍ എത്തുന്നതോടെ സ്റ്റേഷന്‍ മുന്‍വശം തിരക്കില്‍ പെടും. സ്റ്റേഷന് മുന്നില്‍ രണ്ടു വണ്ടികള്‍ വന്നുനിന്നാല്‍ പിന്നീട് അരമണിക്കൂറിലധികം തടസ്സമാണ്. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിന്‍െറ ഓരം ചേര്‍ന്ന്, മീന്‍മാര്‍ക്കറ്റിന് എതിര്‍വശത്ത് റോഡില്‍ ഓട്ടോകളും പാര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചതോടെ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും മുഴുവന്‍ സമയ ഗതാഗത തടസ്സമാണ്. വാടക കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ രണ്ടു കാറുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തിയിട്ട് ആളെ കയറ്റുന്നത്. പാര്‍ക്കിങ് ഏരിയ എന്ന പേരില്‍ കുറച്ച് സ്ഥലം ചെങ്കല്ലിട്ട് തിരിച്ചിട്ടുണ്ടെങ്കിലും ഏതാനും ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തുമ്പോഴേക്കും സ്ഥലം നിറയും. കാറുകള്‍ വന്നാല്‍ പിന്നീട് റോഡിന്‍െറ വശങ്ങളിലേക്ക് മാറ്റിയിടുകയല്ലാതെ മാര്‍ഗമില്ല. പാര്‍ക്കിങ് ചാര്‍ജാണെങ്കില്‍ മംഗളൂരു പോലുള്ള വന്‍ നഗരങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. സൗകര്യമാണെങ്കില്‍ ഒട്ടുമില്ലതാനും. ലേലത്തുക കൂടുന്നത് കൊണ്ടാണ് പാര്‍ക്കിങ് ചാര്‍ജ് വര്‍ധിക്കുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു. റോഡ് സൈഡിലെ പാര്‍ക്കിങ്ങിനെ കുറിച്ച് പരാതി പറഞ്ഞിട്ടും പൊലീസ് ഓട്ടോക്കാരെ പേടിച്ച് അനങ്ങുന്നില്ളെന്നാണ് ആക്ഷേപം. പ്രീ പെയ്ഡ് കൗണ്ടറില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോഡ്രൈവര്‍മാരാണെങ്കില്‍ സ്വന്തം യൂനിയന്‍കാര്‍ ആയതുകൊണ്ട് മിണ്ടുന്നുമില്ല. ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിന് സമാന്തരമായി ഇപ്പോഴുള്ള പാര്‍ക്കിങ് ഏരിയയുടെ നീളം കൂട്ടിയാല്‍ പാര്‍ക്കിങ്ങിന് ഒരു വിധം പരിഹാരമാവുമെന്ന് റോഡ് എന്‍ജിനീയര്‍മാര്‍ പറയുന്നു. അതിന് ഒന്നാം നമ്പര്‍ പ്ളാറ്റ് ഫോമിന്‍െറ കിഴക്ക് ഭാഗത്ത് തെക്കേ അറ്റം മുതല്‍ വടക്ക് റെയില്‍വേ ഗേറ്റ്വരെ മണ്ണിട്ട് പാര്‍ക്കിങ് ഏരിയ വികസിപ്പിക്കണം. നഗരത്തിലെ പാര്‍ക്കിങ്ങിനും ഇതു ഗുണകരമാവും എന്ന് ചൂണ്ടിക്കാട്ടുന്നു. എം.പിയും റവന്യൂ മന്ത്രിയും നഗരസഭയും ഒത്തൊരുമിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.