കണ്ണൂര്‍: വ്യാജസിദ്ധന്‍ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതി ടൗണ്‍ പൊലീസിന് കൈമാറി. വലിയന്നൂര്‍ പുറത്തീല്‍ പള്ളിക്കടുത്തുള്ള കുന്നത്ത് ഹൗസില്‍ കെ. ലത്തീഫിനെതിരെ വളപട്ടണം പൊലീസ് ചാര്‍ജ് ചെയ്ത കേസാണ് ടൗണ്‍ പൊലീസിന് കൈമാറിയത്. പരാതിക്കാരി ടൗണ്‍ പൊലീസ് പരിധിയില്‍പെട്ടതായതിനാലാണ് കേസ് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവവുമായാണ് വ്യാജ സിദ്ധന്‍ വളപട്ടണം പൊലീസിന്‍െറ പിടിയിലാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ ചികിത്സയുടെ പേരില്‍ കക്കാട്ടെ യുവതിയെ പീഡിപ്പിച്ചതായി അറിയുന്നത്. സംഭവത്തില്‍ യുവതി പരാതി നല്‍കിയതോടെയാണ് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തത്. മന്ത്രവാദ ചികിത്സയുടെ പേരില്‍ മറ്റ് ജില്ലകളിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണസംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ അടുത്ത ദിവസം തന്നെ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.