ദലിത് യുവതികള്‍ക്കുനേരെ അതിക്രമം: മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കണം –ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: തലശ്ശേരിയിലെ ദലിത് യുവതികള്‍ക്കുണ്ടായ ദുരനുഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഒന്നാംപ്രതിയാക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മിന്‍െറ ദലിത് അക്രമത്തിനെതിരെ കണ്ണൂരില്‍ ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത് അറിയില്ളെന്നാണ്. പിന്നീട് പറഞ്ഞു എന്നോട് ചോദിക്കണ്ട, പൊലീസിനോട് ചോദിച്ചാല്‍ മതിയെന്ന്. മൂന്നാമത് പറഞ്ഞു കൈക്കുഞ്ഞുമായി അമ്മമാര്‍ ജയിലില്‍ പോകുന്നത് ആദ്യമായല്ല എന്ന്. യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ കാലത്ത് കൈക്കുഞ്ഞുമായി അമ്മമാര്‍ ജയിലില്‍ പോയിട്ടുണ്ട്. അത് മുത്തങ്ങയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസിലാണ്. എന്നാല്‍, സി.പി.എം ക്രിമിനല്‍ സംഘത്തിന്‍െറ അക്രമത്തിനിരയായിട്ടും കള്ളക്കേസ് ചുമത്തപ്പെട്ട് ദലിത് വിഭാഗത്തില്‍പെട്ട അമ്മയും കുഞ്ഞും സഹോദരിയും ജയിലില്‍ പോകുന്നത് ആദ്യമായാണ്. ജനാധിപത്യ സംവിധാനമനുസരിച്ച് ജനങ്ങള്‍ക്ക് എന്തുസംഭവിച്ചാലും മറുപടി നല്‍കേണ്ടത് ജനപ്രതിനിധിയാണ്. തെറ്റുകള്‍ ആര്‍ക്കും പറ്റാം. എന്നാല്‍, തെറ്റിനെ ന്യായീകരിച്ച് കഥകളുണ്ടാക്കിയാല്‍ ജനവികാരം എതിരാവുമെന്ന് ഭരണാധികാരികള്‍ തിരിച്ചറിയണം. രാജന്‍െറ പെണ്‍മക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത നടപടി സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അക്രമത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജനും ഭാര്യ ഉഷയും മകള്‍ അഖിലയും ചെറുമകളും മരുമകനും പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചു. സി.പി.എം പ്രവര്‍ത്തകരില്‍നിന്ന് വര്‍ഷങ്ങളായി തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ അഖില വിശദീകരിച്ചു. മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, പി.കെ. ജയലക്ഷ്മി, കെ. സുധാകരന്‍, സണ്ണി ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, എം. ലിജു തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.