അനിശ്ചിതത്വം നീങ്ങി: ഹില്‍ ഹൈവേ പ്രവൃത്തി വൈകില്ല

ചെറുപുഴ: നിര്‍ദിഷ്ട ഹില്‍ ഹൈവേയുടെ പ്രവൃത്തി ഊരാളുങ്കല്‍ തൊഴിലാളി സഹകരണസംഘം തന്നെ പൂര്‍ത്തിയാക്കും. കഴിഞ്ഞദിവസം ഹൈകോടതി വിധി വന്നതോടെയാണ് അനിശ്ചിതത്വത്തിലാകുമെന്ന് കരുതിയ ഹൈവേയുടെ പ്രവൃത്തി ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം നടത്തുമെന്ന് ഉറപ്പായത്. സര്‍വേയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഹില്‍ ഹൈവേയുടെ ഭാഗമായ ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍ റോഡിന്‍െറ 59 കിലോമീറ്റര്‍ പ്രവൃത്തി പല ഭാഗത്തും തുടങ്ങിയിരുന്നു. എന്നാല്‍, കരാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്നാരോപിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. അക്രഡിറ്റഡ് ഏജന്‍സിക്ക് നല്‍കുന്ന ഒറ്റപ്രവൃത്തി 25 കോടിയില്‍ കൂടരുതെന്നും ഒരേസമയം ഏല്‍പ്പിക്കുന്ന ജോലികള്‍ മൊത്തം 250 കോടി രൂപയില്‍ കവിയരുതെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഊരാളുങ്കല്‍ സംഘത്തിന് ആകെ 977.7 കോടി രൂപ വരുന്ന അഞ്ച് പ്രവൃത്തികള്‍ നല്‍കിയെന്നായിരുന്നു ആക്ഷേപം. ഇതിലൊന്നായിരുന്നു ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍ റോഡ്. എന്നാല്‍, തല്‍സ്ഥിതി തുടരാനാണ് ഹൈകോടതി ഉത്തരവായത്. ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോടുവരെ 59 കിലോമീറ്റര്‍ ദൂരമാണ് മെക്കാഡം ടാറിങ് നടത്തുക. ഇതില്‍ 10 കിലോമീറ്റര്‍ നേരത്തേ കരാര്‍ കൊടുത്തതിനാല്‍ ഇതൊഴിവാക്കിയാണ് കരാര്‍ നല്‍കിയിട്ടുള്ളത്. 49 കിലോമീറ്ററിന് 237 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. 205 കോടി രൂപയാണ് പ്രവൃത്തിക്കായി സംഘത്തിന് ലഭിക്കുക. നിലവിലുള്ള ടാറിങ് പൂര്‍ണമായി പൊളിച്ചുനീക്കി എട്ട് സെന്‍റി മീറ്റര്‍ കനത്തിലാണ് ടാറിങ്. 30 മാസത്തെ കാലാവധിയാണ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് നാലിന് സൈറ്റ് സംഘത്തിന് കൈമാറി ഉത്തരവായിരുന്നു. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. 7.10 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യും. ബാക്കി ഭാഗത്ത് ഓവുചാല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. റോഡിന് വീതികുറഞ്ഞ ഭാഗങ്ങളില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് ജനകീയ കമ്മിറ്റികളാണ്. ചെറുപുഴ മുതല്‍ തേര്‍ത്തല്ലി വരെയുള്ള ഭാഗത്ത് പ്രവൃത്തി തുടങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും കരാറുകാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എന്നാല്‍, സ്ഥലം ഏറ്റെടുക്കാനുള്ള ജനകീയ കമ്മിറ്റികള്‍ ഇനിയും രൂപവത്കരിച്ചിട്ടില്ല. എത്രയുംപെട്ടെന്ന് ജനകീയ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയില്ളെങ്കില്‍ ടാറിങ് വൈകും. റോഡ് പ്രവൃത്തിക്ക് കരാര്‍ ആയതിനാല്‍ പലയിടത്തും ഇത്തവണ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഞ്ഞക്കാട് മുതല്‍ ചെറുപുഴ വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അറ്റകുറ്റപ്പണി വൈകുന്നതിനാല്‍ മഴക്കാലമായതോടെ ചെറുപുഴ-തിരുമേനി റോഡില്‍ ഗതാഗതം പൂര്‍ണമായും ദുസ്സഹമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.